എന്റെ സൃഷ്ടികള്‍ ഉപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കേണ്ടേ?: ഇളയരാജ

ഏറെ പ്രേക്ഷക പ്രശംസ നേടിയ തമിഴ് ചിത്രമായിരുന്നു വിജയ് സേതുപതി തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 96. ചിത്രം പോലെ തന്നെ ഇതിലെ ഗാനങ്ങളും ഏറെ പ്രശംസ നേടി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തു വന്നിരുന്നു. ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനം ഈ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു.

പഴയ കാലത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല ഗാനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിവില്ലാത്തതിനാലാണ് തന്റെ ഗാനം അതില്‍ ഉള്‍പ്പെടുത്തിയെതെന്ന് ഇളയരാജ പറഞ്ഞത്. അനുമതി ഇല്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിക്കുകയോ, വേദികളില്‍ ആലപിക്കുകയോ ചെയ്യരുതെന്ന തന്റെ നിലപാട് നേരത്തെയും ഇളയരാജ  വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പ്രസ്താവന ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്ന് തന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തു വന്നിരിക്കുകയാണ് ഇളയരാജ. തന്റെ സൃഷ്ടികള്‍ ഉപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ അര്‍ഹിച്ച പങ്ക് തനിക്ക് ലഭിക്കണ്ടേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Read more

“എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രമാണ്. അവ എന്റെ സൃഷ്ടികളാണ്. അതുപയോഗിച്ച് മറ്റൊരാള്‍ പണമുണ്ടാക്കുമ്പോള്‍ അതില്‍ നിന്നും അര്‍ഹിച്ച പങ്ക് എനിക്ക് ലഭിക്കേണ്ടേ? അത് ഞാന്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് സംഗീതം സൃഷ്ടിക്കാനാണ്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ഒരിക്കലും പറയാത്തതിനെക്കാള്‍ നല്ലത് വൈകിയാണെങ്കിലും പറയുന്നതല്ലേ.” ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഇളയരാജ പറഞ്ഞു.