എന്താണ് കാരണം എന്നറിയില്ല, പെട്ടെന്നൊരു ദിനം ഞാന്‍ അവന് ശത്രുവായി; മുരളിയുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി

വളരെ ഗാഢമായ സൗഹൃദമായിരുന്നു നടന്‍ മുരളിയും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഈ സുഹൃദ്ബന്ധം അവസാനിച്ചു. തന്നെ വളരെ വേദനിപ്പിച്ച അക്കാര്യത്തെ കുറിച്ച് പിന്നീട് പല വേദികളില്‍ മമ്മൂട്ടി മനസ്സുതുറന്നിട്ടുണ്ട്. മുരളിയോടുള്ള സൗഹൃദത്തിനിടയില്‍ ചില തെറ്റിദ്ധാരണകള്‍ കടന്നുവന്നതും മുരളി പിണങ്ങിയതും ഇപ്പോഴും വേദനയുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുരളിയെക്കുറിച്ച് പറഞ്ഞുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഞാനും മുരളിയും അഭിനയിച്ച സിനിമകള്‍ നോക്കിയാലറിയാം. ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. സിനിമയില്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഇമോഷണല്‍ ലോക്കുണ്ട്. അമരത്തിലുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാമിലുമുണ്ട്.

അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ് ഞാന്‍. ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടേതായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

പെട്ടെന്നൊരു സുപ്രഭാതത്തിലാണ് മുരളിക്ക് ഞാന്‍ ശത്രുവായത്. പിന്നെ അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് മിസ് ചെയ്യുന്നുണ്ട്. എന്താണെന്നറിയാത്തൊരു വ്യഥയുണ്ട് മനസില്‍. ഞാനൊന്നും ചെയ്തിട്ടില്ല. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.