ചാൻസ് ചോദിച്ച് ഞാൻ ആരേയും വിളിക്കാറില്ല, പക്ഷേ അദ്ദേഹത്തിൻ്റെ ഹിറ്റ് സിനിമകളിലെല്ലാം ഞാൻ ഭാഗമായി മാറിയിട്ടുണ്ട്; കലാഭവൻ ഷാജോൺ

ചാൻസ് ചോദിച്ച് താൻ ആരേയും വിളിക്കാറില്ലെന്ന് നടൻ കലാഭവൻ ഷാജോൺ. ചാൻസ് ചോദിക്കേണ്ട അവസ്ഥ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും തന്നെ മനസിലാക്കി ആളുകൾ സിനിമയിലേക്ക് വിളിക്കുന്നതാണെന്നും കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു. താൻ ആരോടും വിളിച്ച് ചാൻസ് ചോദിക്കാറില്ല. അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഇതുവരെ തനിക്ക് ദൈവം വരുത്തിയിട്ടില്ല. അതല്ലാതെ തന്നെ അവർ നമ്മളെ മനസിലാക്കിയിട്ട് ഒരുപാട് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്.

ദിലീപിന്റെ കൂടെ എല്ലാ ഹിറ്റ് സിനിമകളിലും താൻ‌ ഭാ​ഗമായി മാറിയിട്ടുണ്ട്. അദ്ദേഹം തന്നെ ഇങ്ങോട്ട് വിളിച്ചിട്ട് പറയുകയാണ്. അതുപോലെ ലൂസിഫർ എന്ന സിനിമയിലേക്ക് തന്നെ ആദ്യം വിളിക്കുന്നത് പൃഥ്വിരാജാണ്. പെട്ടന്ന് ഒരു ദിവസം രാജു വിളിച്ചിട്ട്, ചേട്ടാ ഞാൻ ഒരു സിനിമ തുടങ്ങുന്നുണ്ട്, തിരക്കാണെന്നൊക്കെ അറിയാം, പക്ഷേ ഡേറ്റ് തന്നേ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ഒരു കുഴപ്പവുമില്ല, രാജു എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. താൻ റെഡി ആയിരിക്കുമെന്ന് പറഞ്ഞു. അവരുടെ ഒരു വിശ്വാസമാണത്.

അതുപോലെ തന്നെയാണ് മമ്മൂക്ക. ദൃശ്യം ഒക്കെ ചെയ്യുന്നതിന് മുമ്പ് ഒരു സിനിമയിൽ എന്നെ ചായക്കടക്കാരനായിട്ട് വെച്ചപ്പോൾ റൈറ്ററോടും ഡയറക്ടറോടും മമ്മൂക്ക പറഞ്ഞത്, അവനെ അങ്ങനൊന്നും വെക്കണ്ട, അവന് വേറൊരു പടത്തിൽ മെയ്ൻ ക്യാരക്റ്റർ കൊടുക്കാൻ വെച്ചിരിക്കുയാണെന്നാണ്. അങ്ങനെ താപ്പാനയിൽ ഒരു കഥാപാത്രം അദ്ദേഹം വഴിയാണ് തനിക്ക് കിട്ടിയത്. ദൃശ്യത്തിലാണെങ്കിലും പൊലീസുകാരന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ജീത്തു ജോസഫ് എന്റെ പേര് പറഞ്ഞു. അവൻ ചെയ്യട്ടെ, കറക്റ്റ് ആയിരിക്കുമെന്നാണ് ലാലേട്ടൻ പറഞ്ഞത്.

അവർക്ക് അറിയാം ആര് ഈ കഥാപാത്രം ചെയ്താൽ നന്നാവുമെന്ന്. അതുകൊണ്ട് നമ്മൾ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ടിവരില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷാജോൺ പറഞ്ഞു. അതുപോലെ ഷൈലോക്ക് എന്ന സിനിമ വന്നപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായിരുന്നു. സംവിധായകൻ അജയ് വാസുദേവ് അതിലേക്ക് വിളിച്ചിരുന്നു. ഷൂട്ടിന്റെ തിരക്കായിരിക്കുമെന്ന് പറഞ്ഞ് ഞാൻ അത് വിട്ടു.  കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവർ വീണ്ടും വിളിച്ചു.

താൻ നോക്കിയപ്പോൾ ഡബ്ബിങ്ങിനിടക്ക് പോയി ചെയ്യാൻ സമയമുണ്ട്. വരാമെന്ന് പറഞ്ഞു. ഷൂട്ടിനായി ലൊക്കേഷനിൽ ചെന്നപ്പോഴാണ് റൈറ്റേഴ്‌സ് തന്നോട് പറയുന്നത്, ബാക്കിയെല്ലാ കഥാപാത്രങ്ങൾക്കും സബ്സ്റ്റിറ്റിയൂട്ടിന് ആളെ വെച്ചിരുന്നു, എന്നാൽ ചേട്ടന് മാത്രം ഇട്ടില്ല, മമ്മൂക്ക അതിന് സമ്മതിച്ചില്ല. അവൻ തന്നെ ചെയ്താൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞ് അങ്ങനെ ഉറപ്പിച്ച് വെച്ച കഥാപാത്രമാണ് അതെന്നും’ ഷാജോൺ കൂട്ടിച്ചേർത്തു