എന്‍.എസ് മാധവനെ നേരില്‍ പോയി കാണും, 'ഹിഗ്വിറ്റ' എന്ന പേര് ഒരു പ്രതീകം മാത്രം; വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍

‘ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തോട് പ്രതികരിച്ച് സംവിധായകന്‍ ഹേമന്ത് ജി നായര്‍. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത് ഒരുക്കുന്ന സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരാണ് നല്‍കിയത്. തന്റെ പുസ്‌കത്തിന്റെ പേരായ ‘ഹിഗ്വിറ്റ’ സിനിമയ്ക്ക് നല്‍കിയതിന് എതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ‘ഹിഗ്വിറ്റ’യെന്ന പേര് സിനിമയ്ക്ക് നല്‍കിയത് വെറും പ്രതീകമായിട്ടാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് സിനിമ ഒരുക്കുന്നത്. എന്‍.എസ് മാധവനെ നേരില്‍ പോയി കാണുമെന്നും സംവിധായകന്‍ പ്രതികരിച്ചു. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി 2019ല്‍ ആരംഭിച്ച സിനിമയാണിത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നലെയാണ് എന്‍.എസ് മാധവന്‍ സിനിമക്കെതിരെ പ്രതികരിച്ചത്. തലക്കെട്ടിന്മേല്‍ തനിക്ക് അവകാശമില്ലാതെ പോകുന്നത് ദു:ഖകരമാണ് എന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

”മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നു കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു.”

”ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്” എന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.