ഫൈറ്റും ഡാന്‍സുമില്ലാതെ അഭിനയിക്കണമെന്ന് അദ്ദേഹത്തിനുണ്ട്, പക്ഷേ; വിജയ്യെക്കുറിച്ച് ഫാസില്‍

സംവിധായകന്‍ ഫാസിലിന്റെ അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ആയ കാതലുക്ക് മരിയാതെ എന്ന ചിത്രത്തില്‍ നായകനായെത്തിയത് വിജയ് ആയിരുന്നു. ഈ സിനിമയുടെ വന്‍വിജയത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ വിജയ് അറിയപ്പെടുന്ന സിനിമാ നടനായി മാറിയത്.

ഫൈറ്റും ഡാന്‍സും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ടെന്നും പക്ഷെ ഫാന്‍സിന് ഈ പടങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിനെന്നും പറഞ്ഞിരിക്കുകയാണ് ഫാസില്‍ ഇപ്പോള്‍. ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ്യെ മദ്രാസില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെയാണ് ഇതെന്റെ മകനാണെന്നും നല്ല റോളുകളുണ്ടെങ്കില്‍ കൊടുക്കണമെന്നും പറഞ്ഞു. ഞാന്‍ ആ സമയത്ത് അനിയത്തിപ്രാവിന്റെ കഥാരചനയുടെ വര്‍ക്കിലാണ്. വിജയ് കയറിവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നടപ്പിലും ശരീരഭാഷയിലും ഒരു ആക്ടര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി.

സിനിമ ചെയ്യാമെന്ന് ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു. കാതലുക്ക് മരിയാതെ സൂപ്പര്‍ സക്‌സസ് ആയിരുന്നു. അതിന് പിന്നാലെ വിജയ് തമിഴ്‌നാട്ടിലൊട്ടാകെ അറിയാന്‍ തുടങ്ങി.