ജ്യോതികയെ വിവാഹം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവിവാഹിതനായി തുടരുമെന്ന് അവൻ തറപ്പിച്ചു പറഞ്ഞു; ഞാൻ സമ്മതം മൂളാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു : ശിവകുമാർ

തമിഴ് സിനിമാലോകത്തെ താരദമ്പതിമാരായ സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പിതാവും നടനുമായ ശിവകുമാർ. സൂര്യയുടെ ബന്ധത്തിന് ആദ്യം തനിക്ക് സമ്മതമല്ലായിരുന്നുവെന്നും എന്നാൽ സൂര്യ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നതായും ഗലാട്ടയുമായുള്ള ഒരു അഭിമുഖത്തിൽ ശിവകുമാർ പറഞ്ഞു.

‘അവരുടെ പ്രണയത്തെ ആദ്യം ഞാൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ അവൻ തീരുമാനത്തിൽ ഉറച്ചുനിന്നു. അവൾക്കൊപ്പം മാത്രമേ ജീവിക്കൂ എന്ന് തറപ്പിച്ചുപറഞ്ഞു. അഥവാ അതിന് കഴിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കുമെന്നും അവൻ തീർത്ത് പറഞ്ഞു.’

‘പിന്നീട് ഞാൻ ആലോചിച്ചു, എൻ്റെ ചലച്ചിത്ര ജീവിതത്തിൽ 150-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗം ചിത്രങ്ങളും പ്രണയവിവാഹത്തെ കുറിച്ചാണ് സംസാരിച്ചിരുന്നത്. അങ്ങനെ ഒടുവിൽ ഞാൻ സൂര്യയും
ജ്യോതികയും തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.’ എന്നാണ് ശിവകുമാർ പറഞ്ഞത്.

ജ്യോതികയുമായി ഒരു സംഭാഷണം ആരംഭിക്കാൻ സൂര്യയെ പ്രോത്സാഹിപ്പിച്ചതിനെക്കുറിച്ചും ശിവകുമാർ വെളിപ്പെടുത്തി. പൊതുവേ നാണംകുണുങ്ങിയായിരുന്ന സൂര്യയ്ക്ക് ജ്യോതികയുമായി സംസാരിച്ചു തുടങ്ങാൻ ധൈര്യം പകർന്നത് രാധികാ ശരത്‌കുമാറാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അത് പതുക്കെ പ്രണയമായി മാറുകയായിരുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

2006-ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ട് മക്കളുണ്ട്. പ്രൊഫഷണൽ രംഗത്ത്, സൂര്യയ്ക്ക് നിരവധി പ്രോജക്ടുകൾ അണിനിരക്കുന്നുണ്ട്. അടുത്തതായി ആർജെ ബാലാജി സംവിധാനം ചെയ്ത് തൃഷ കൃഷ്ണൻ അഭിനയിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ കറുപ്പിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ചിത്രം ഈ വേനൽക്കാലത്ത് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Read more