എന്റെ സിനിമ 60 ശതമാനം പൂര്‍ത്തിയായിരുന്നു, അതിന് ശേഷമാണ് സനു ആര്‍ക്കറിയാം ചെയ്ത് പുറത്തിറക്കിയത്: 'ഹസീന്‍ ദില്‍റുബ' സംവിധായകന്‍ പറയുന്നു

തപ്‌സി പന്നു, വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ഹസീന്‍ ദില്‍റുബ” ടോപ് 10 ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. ബോളിവുഡ് സിനിമയും മലയാള സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് ഹസീന്‍ ദില്‍റുബ ഒരുക്കിയ മലയാളിയായ സംവിധായകന്‍ വിനില്‍ മാത്യു. “ഹസി തോ ഫസി” എന്ന സിനിമയായിരുന്നു വിനിലിന്റെ ആദ്യ ബോളിവുഡ് ചിത്രം.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനില്‍ ഹസീന്‍ ദില്‍റുബ ഒരുക്കിയത്. താനൊരു പരസ്യ സംവിധായകനാണ് അതില്‍ നിന്നും രണ്ടുമൂന്നു വര്‍ഷത്തോളം അവധി എടുത്താണ് ഹസി തോ ഫസി ചെയ്തത്. സിനിമയ്ക്ക് ശേഷം വീണ്ടും പരസ്യ മേഖലയിലേക്കു തിരികെപ്പോയി. ബോളിവുഡില്‍ സ്റ്റാര്‍ സിസ്റ്റമാണ്. ഡേറ്റ് കിട്ടണം, പ്രൊഡ്യൂസര്‍ വേണം. എപ്പോഴും അതു നടക്കണമെന്നില്ല.

കാസ്റ്റിംഗാണ് ബോളിവുഡില്‍ മറ്റൊരു പ്രധാന വെല്ലുവിളി. ഒരുപാടു സമയം വേണം. മലയാള സിനിമ അങ്ങനെയല്ല. “ആര്‍ക്കറിയാം” എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനു വര്‍ഗീസ് അടുത്ത സുഹൃത്താണ്. രാജീവ് രവി, പാര്‍വതി ഒക്കെ സുഹൃത്തുക്കളാണ്. മലയാളത്തില്‍ വളരെ കുറച്ചു സമയം കൊണ്ട് സിനിമ നിര്‍മിക്കുന്നതിനെ കുറിച്ച് അവര്‍ പറഞ്ഞ് അറിയാം.

Read more

തന്റെ സിനിമ ലോക്ഡൗണിന് മുമ്പ് തന്നെ 60% ഷൂട്ട് കഴിഞ്ഞിരുന്നു. സനു ആ സമയത്തു കേരളത്തിലുണ്ട്. ബാക്കി പണികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴേക്കും സനു സ്വന്തം സിനിമ ചെയ്ത്, അതു റിലീസായി. അതാണ് രണ്ട് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം എന്ന് വിനില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.