ചില റിവ്യൂവർമാർക്ക് ഉറുമ്പിന്റെ സ്വഭാവം; കണ്ണാടിയിൽ സ്വന്തം രൂപം കണ്ടാൽ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ; വിമർശനവുമായി ഹരിശ്രീ അശോകൻ

കടകൻ സിനിമയുടെ പ്രസ് മീറ്റിനിടെ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട പ്രതികരണമറിയിച്ച് ഹരിശ്രീ അശോകൻ. സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഹക്കീം ഷാജഹാൻ ആണ് നായകനായെത്തിയത്.

ചിത്രത്തിനെ പറ്റി റിവ്യൂവർ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞിരുന്നു. മണൽ മാഫിയയും പോലീസും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. ശരീരത്ത് വന്നിരുന്ന് കടിക്കുന്നതാണ് ഉറുമ്പിന്റെ സ്വഭാവം എന്ന് പറഞ്ഞ ഹരിശ്രീ അശോകൻ, മലയാളത്തിൽ അത്തരത്തിൽ റിവ്യൂ പറയുന്നവരാണ് ചിലരെന്നും ആരോപിച്ചു.

“ഇവിടുത്തെ നിയമം അനുസരിച്ച് ഒരാൾക്ക് കൈക്കൂലി വാങ്ങാൻ പറ്റില്ല. അല്ലേ ? അവരെ ശിക്ഷിക്കാം. എന്നാലും കൈക്കൂലി വാങ്ങിക്കുന്നവർ ഇല്ലേ. അങ്ങനെ ഇല്ലെന്ന് പറയാൻ പറ്റുമോ. അങ്ങനെ ആണെങ്കിൽ കൈക്കൂലി വാങ്ങിക്കുന്ന ഒരു സബ്ജക്ട് പറഞ്ഞാൽ അത് ആ കാലഘത്തിൽ പറയേണ്ടതല്ലേ എന്ന് പറയാൻ പറ്റോ.

ഈ സംഭവം എപ്പോഴും ഉണ്ട്. നമ്മൾ ഒരു കലാസൃഷ്ടി ഉണ്ടാക്കുമ്പോൾ അത് ഇൻട്രസ്റ്റിം​ഗ് ആയിരിക്കണം. കണ്ടിരിക്കാൻ പറ്റണം. ഭ്രമയു​ഗം എന്താ അന്ന് പറയാതിരുന്നത്. ഇപ്പോൾ പറയേണ്ട കഥയാണോന്ന് ആരെങ്കിലും പറയോ. ഇപ്പോള്‍ എന്തും പറയാം എന്നുള്ളതാണ്. ഈ ഉറുമ്പിന്റെ സ്വഭാവം എന്താണ്.

അത് ശരീരത്ത് വന്നിരുന്ന് കടിക്കും. അത് അതിന്റെ സ്വഭാവം ആണ്. കുറ്റം പറയാൻ പറ്റില്ല. അത് വെള്ളത്തിൽ കിടക്കുമ്പോൾ കൈ കൊടുത്ത് കേറി വന്നാലും പോകുന്ന വഴിക്ക് ഒരു കടി തന്നിട്ടേ പോകൂ. അങ്ങനെ റിവ്യൂ പറയുന്നവരാണ് ചിലർ. അവരത് പറഞ്ഞോട്ടെ.

അത് നേരെയാക്കാൻ വലിയ ബുദ്ധിമുട്ടാ. അവർ പറഞ്ഞെന്ന് കരുതി സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കണ്ണാടിയിൽ സ്വന്തം രൂപം കണ്ടാൽ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ. അത് സൃഷ്ടിയാണ്. ആരെയും കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല.” എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.