കല്യാണഫോട്ടോയിൽ ഉള്ളത് അവസാനത്തെ ചിരിയാണ്, കൃത്രിമമായി ചിരിക്കുന്നവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: ഹരിശ്രീ അശോകന്‍

വെറുതെ കൃത്രിമ ചിരി ചിരിക്കുന്നവരില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ഹരിശ്രീ അശോകന്‍. മകന്‍ തന്നോട് എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കണം എന്ന് പറയുമ്പോള്‍ അവസാനം ചിരിച്ചത് കല്യാണത്തിനാണെന്നും പറയുമായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

ഒപ്പം ഭാര്യ പ്രീതിയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ”കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ ജീവിതത്തില്‍ ഭയങ്കര സീരിയസായിരിക്കുമെന്ന് പലരും പറയാറുണ്ട്. എന്നെ കൊണ്ടും അതുതന്നെയാണ് പറയുന്നത്. പലപ്പോഴും എന്റെ മോനും ഇതേ കാര്യം പറയാറുണ്ട്. ഒരു ദിവസം പരിപാടിക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു.”

”സ്റ്റേജില്‍ പോയാല്‍ എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കണമെന്ന് മോന്‍ വന്ന് പറഞ്ഞു. വെറുതെ കൃത്രിമ ചിരി ചിരിക്കുന്നവരില്‍ നിന്നും എനിക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ചിരിക്കാറുണ്ടെന്ന് അവനോട് പറഞ്ഞപ്പോള്‍ അച്ഛന്‍ ഇങ്ങനെ ചിരിച്ചാല്‍ പോരെന്നും മുഖം ഭയങ്കര സീരിയസ് ആണെന്നും അവന്‍ എന്നോട് പറഞ്ഞു.”

”എങ്ങനെ ചിരിക്കണമെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് എന്റെ കല്യാണ ഫോട്ടോയില്‍ ഉള്ളത് പോലെ ചിരിക്കണമെന്നാണ്. അത് എന്റെ അവസാനത്തെ ചിരിയായിരുന്നുവെന്ന് ഞാന്‍ തമാശക്ക് പറഞ്ഞു. പക്ഷേ അങ്ങനെ അല്ല, പ്രീതി എന്റെ ലൈഫിലേക്ക് വന്നതോടെയാണ് എല്ലാ നേട്ടങ്ങളും എനിക്ക് ഉണ്ടായത്.”

”എല്ലാത്തിലും അവളുടെ സപ്പോര്‍ട്ട് കൂടെ ഉണ്ടായിരുന്നു. അവള്‍ എന്നോട് ചിരിക്കാന്‍ പറയാറില്ല. കാരണം അവള്‍ക്ക് അറിയാം എനിക്ക് ചിരി അത്രയേ വരികയുള്ളുവെന്ന്” എന്നാണ് ഹരിശ്രീ അശോകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.