ചുളുവില്‍ ആരും ഇതിനെ ഒര്‍ജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട.. ബോച്ചെയുടെ പൂര്‍വ്വകാല ചരിത്രവും നിലപാടുകളും ഇവിടെ പ്രസക്തമല്ല: ഹരീഷ് പേരടി

സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിന് മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഈ സംഭവത്തെ ആരും കേരളാ സ്റ്റോറിയാക്കാന്‍ നോക്കണ്ട എന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഇത് ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് ഇത് എന്നാണ് ഹരീഷ് പേരടി പറയുന്നത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആണ്. അയാളുടെ പൂര്‍വ്വകാല നിലപാടുകള്‍ ഒന്നും പ്രസക്തമല്ല, അയാള്‍ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം എന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ചുളുവില്‍ ഇതിനെ ആരും ഒര്‍ജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട.. ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല… ഒരു മത രാഷ്ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാന്‍ മറ്റൊരു വഴിയുമില്ലാതെയായപ്പോള്‍ ആ നിയമത്തെ മനസ്സില്ലാ മനസോടെ അംഗീകരിച്ച്.. ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ, മനുഷ്യത്വത്തിന്റെ ഒര്‍ജിനല്‍ #സ്റ്റോറിയാണ്..

ആ 34 കോടിയില്‍.. മലയാളികള്‍ മാത്രമല്ല.. അതില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്, വ്യത്യസ്ത മത വിഭാഗക്കാരുണ്ട്, എല്ലാ രാഷ്ട്രങ്ങളിലേയും വിദേശ പൗരന്‍മാരുണ്ട്, എന്തിന് സൗദിയിലെ അറബികള്‍ പോലുമുണ്ട്.. എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു… ഇവിടെ ബോച്ചെയുടെ പ്രസ്‌ക്തി ഒരു കോടി കൊടുത്ത് വീട്ടില്‍ പോയി കിടന്നുറങ്ങാതെ അയാള്‍ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയെന്നതാണ്..

അയാളുടെ പൂര്‍വ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്‌ക്തമല്ല.. ഈ വിഷയത്തെ അയാള്‍ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം… മനുഷ്യര്‍ക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓര്‍മ്മപെടുത്തുന്നു.. അത് മതമായാലും ജാതിയായാലും വര്‍ണ്ണമായാലും രാഷ്ട്രമായാലും.. മനുഷ്യത്വം ജയിക്കട്ടെ…