നടിയെയും ബിന്ദു അമ്മിണിയെയും ഉള്‍പ്പെടുത്തി 'അതിജീവിതകള്‍ക്ക്' എന്നാക്കി, വര്‍ഗ്ഗീകരണം പിന്തുണയ്ക്കാത്തതിനേക്കാള്‍ വൃത്തികേട്: ഹരീഷ് പേരടി

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടിയും. പക്ഷെ ഒരു വ്യത്യാസമുണ്ട്, നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉള്‍പ്പെടുത്തി അതിജീവിത എന്ന വാക്കിനെ അതിജീവിതകള്‍ക്ക് എന്നാക്കി മാറ്റിയാണ് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

അതിജീവിതക്ക് പിന്തുണ നല്‍കുന്ന യുവതാരങ്ങളെ… മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്… പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്… ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉള്‍പ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകള്‍ക്ക് എന്നാക്കി മാറ്റി ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു…

ഇരകള്‍ക്കിടയിലെ ക്ലാസിഫിക്കേഷന്‍ അഥവാ വര്‍ഗ്ഗീകരണം പിന്തുണ നല്‍കാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്… തിരുത്തുക… തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം..

തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് മലയാള സിനിമാലോകം ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന്‍ തുടങ്ങി നിരവധി പേരാണ് അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

നടിയുടെ കുറിപ്പ്:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.