പൊങ്കാല കട്ടകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകള്‍ക്ക് ഞാന്‍ ആറ്റുകാലമ്മയുടെ പേര് നിര്‍ദ്ദേശിക്കുന്നു: ഹരീഷ് പേരടി

ആറ്റുകാല്‍ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കായി നഗരസഭയ്ക്ക് നല്‍കണമെന്ന് മേയര്‍ ആര്യ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തന്റെ ഫെയ്‌സ്ബുക്കിലാണ് ഇത് സംബന്ധിച്ച അഭിപ്രായം നടന്‍ പങ്കുവെച്ചത്.

കുറിപ്പ് പൂര്‍ണ്ണ രൂപം

പൊങ്കാല കട്ടകള്‍കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകള്‍ക്ക് ഞാന്‍ ആറ്റുകാലമ്മയുടെ പേര് നിര്‍ദ്ദേശിക്കുന്നു…’ദേവി കടാക്ഷം”..”ദേവി കൃപ”…അങ്ങിനെയങ്ങനെ..അങ്ങിനെയാകുമ്പോള്‍ വിശ്വാസത്തിനും ആചാരത്തിനും കൂടുതല്‍ ജനകിയതയുടെ മുഖമുണ്ടാവും..തിരുവനന്തപുരം നഗരസഭ പരിഗണിക്കുമെന്ന വിശ്വാസത്തോടെ

പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിച്ച് വീട് വയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. മുന്‍വര്‍ഷങ്ങളില്‍ വിജയമായ പദ്ധതി കോവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികളും കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. അര്‍ഹരായവരിലേക്ക് ഇഷ്ടികകള്‍ എത്തിക്കാന്‍ നിര്‍ധന കുടുംബങ്ങളുടെ അപേ?ക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകള്‍ വിതരണം ചെയ്യുന്നത്.

പാളയം, തമ്പാനൂര്‍, സെക്രട്ടറിയറ്റ്, ജിപിഒ ജങ്ഷന്‍, ആറ്റുകാല്‍, മണക്കാട്, യൂണിവേഴ്‌സിറ്റി കോളേജ്, വഞ്ചിയൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇഷ്ടിക ശേഖരിച്ച് പ്രത്യേകയിടത്തേക്ക് മാറ്റാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. 2018ല്‍ വി കെ പ്രശാന്ത് മേയറായിരുന്നപ്പോള്‍ മുതലാണ് കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ കട്ടകള്‍ ശേഖരിച്ചത്. ആ വര്‍ഷം തന്നെ എട്ടിലധികം വീടുകളുടെ പൂര്‍ത്തീകരണത്തിന് ഈ ഇഷ്ടികകളാണ് ഉപയോഗിച്ചത്.