'രമ്യയും ബലറാമും കൂട്ടുകാരും കാണിച്ചത് തെമ്മാടിത്തരം, ഇത്തരം ബോര്‍ഡുകള്‍ പക്കാ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും': ഹരീഷ് പേരടി

ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ സംഭവത്തില്‍ രമ്യ ഹരിദാസ് എംപിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. “ഹോട്ടല്‍ ഗോകുല്‍, പാര്‍സല്‍ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോള്‍ പാലിക്കുക” എന്ന കുറിപ്പോടെയുള്ള ബോര്‍ഡും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഇത്തരം പ്രവര്‍ത്തി തീര്‍ത്തും സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് എന്ന ഹരീഷ് പേരടി പറയുന്നത്. ഇത്തരം പരിഹാസങ്ങള്‍ .ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഉറപ്പിച്ച് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

രമ്യയും,ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്…അതിനെ എതിര്‍ക്കാന്‍ ഇത്തരം വാക്കുകള്‍ നിറഞ്ഞ ബോര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ വലിയ തെമ്മാടിത്തരമാണ്…പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്…ജയിക്കാന്‍ വേണ്ടി എന്തും പറയാന്‍ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്…ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.

അതേസമയം യുവാവിന്റെ കൈ തന്റെ ദേഹത്ത് തട്ടിയെന്ന് രമ്യ ഹരിദാസ് എംപി ആരോപണം ഉന്നയിച്ചു എങ്കിലും, ഇതില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്.

“”ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.”” എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് “”നമുക്കൊന്നും പറയാന്‍ പറ്റില്ല”” എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഞാന്‍ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഹോട്ടലിനുള്ളില്‍ കയറി രമ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.