'വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാര്‍ട്ടി.. അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും'; മന്ത്രിക്ക് എതിരെ ഹരീഷ് പേരടി

നിയമസഭയില്‍ ബോഡി ഷെയ്മിംഗ് പരാമര്‍ശം നടത്തിയ സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവനെതിരെ നടന്‍ ഹരീഷ് പേരടി. ”അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്.

സഹകരണ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ പരാമര്‍ശിച്ചത്. ഫാന്‍സ് അസോസിയേഷന്‍ ഇല്ലാതെ ജനമനസുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനാണ് ഇന്ദ്രന്‍സ്. മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് കുറിപ്പില്‍ ഹരീഷ് പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

വട്ട പൂജ്യത്തില്‍ എത്തിയാലും എപ്പോള്‍ വേണമെങ്കിലും ഇന്‍ഡ്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് …കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതു തന്നെയാണ് അതിന്റെ മഹത്വം …ആര്‍ക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല…ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല…

അതുകൊണ്ട് തന്നെ ജനാധിപത്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളില്‍ എഴുതിവച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളില്‍…മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാര്‍ട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാര്‍ട്ടി…എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും..

ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടന്‍…എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍…പിന്നെ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരക്കേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു…അങ്ങിനെ കാണാനാണ് തല്‍ക്കാലം നമ്മുടെ വിധി..