അത് പറഞ്ഞാല്‍ പിണറായി സഖാവ് ആരോടും ദേഷ്യപ്പെടില്ല, A.M.M.A. എന്നത് തെറിയല്ല, ഞാന്‍ ആ സംഘടനയില്‍ നിന്നും ഇറങ്ങി പോന്നതാണ്: ഹരീഷ് പേരടി

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും താന്‍ ഇറങ്ങി പോയത് വിയോജിപ്പുള്ളതു കൊണ്ടാണെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പേര് ‘എഎംഎംഎ’ എന്നായിരുന്നു ഹരീഷ് പേരടി പരാമര്‍ശിച്ചത്. ഇതില്‍ വിശദീകരിച്ചു കൊണ്ടാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘എഎംഎംഎ’ എന്ന് പറയുന്നത് ഒരു തെറിയല്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം.”

”കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതു കൊണ്ടാണല്ലോ ഞാന്‍ അതില്‍ നിന്ന് ഇറങ്ങിപ്പോന്നത്” എന്നാണ് ഹരീഷ് പേരടി പറയുന്നത്. അതേസമയം, നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയെ കുറിച്ച് പ്രതികരിക്കവെ, നടി അന്‍സിബ സംഘടനയുടെ പേര് ‘അമ്മ’ എന്ന് പറഞ്ഞാല്‍ മാത്രമേ പ്രതികരിക്കൂ എന്ന് പറഞ്ഞ സംഭവം ചര്‍ച്ചയായിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി പ്രതികരണം തേടിയപ്പോള്‍ ആയിരുന്നു എഎംഎംഎ എന്ന് പറഞ്ഞാല്‍ പ്രതികരിക്കില്ല എന്ന് അന്‍സിബ നിലപാട് എടുത്തത്. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റി ആയിരുന്നു വിന്‍ സിയുടെ പരാതി അന്വേഷിക്കാന്‍ സംഘടന രൂപീകരിച്ചിരുന്നത്.