എങ്ങിനെ ഒരു യാത്രക്കാരിയായ നന്ദിതയാവാം..എങ്ങിനെ ഒരു കണ്ടക്ടര്‍ പ്രദീപാവാം.. ഇതിലപ്പുറം പഠിക്കാനില്ല: ഹരീഷ് പേരടി

കെഎസ്ആര്‍ടിസി ബസില്‍ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്ത് അക്രമിയെ പിടികൂടിയ കണ്ടക്ടര്‍ പ്രദീപിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
എങ്ങിനെ ഒരു യാത്രക്കാരിയായ നന്ദിതയാവാം. എങ്ങിനെ ഒരു കണ്ടക്ടര്‍ പ്രദീപാവാം. എന്നതിലപ്പുറം ഈ ജീവിതത്തില്‍ ഒന്നും പഠിക്കാനില്ല. ജീവിതം നമ്മുടെതാണ്, എത്ര വലിയ തമ്പുരാക്കന്‍മാരോടും ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കുക എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ഹരീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
എങ്ങിനെ ഒരു യാത്രക്കാരിയായ നന്ദിതയാവാം..എങ്ങിനെ ഒരു കണ്ടക്ടര്‍ പ്രദീപാവാം..എന്നതിലപ്പുറം ഈ ജീവിതത്തില്‍ ഒന്നും പഠിക്കാനില്ല…ജീവിതം നമ്മുടെതാണ്..എത്ര വലിയ തമ്പുരാക്കന്‍മാരോടും ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കുക…ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം..തമ്പുരാക്കന്‍മാര്‍ മരിക്കുകയും..ചോദ്യങ്ങള്‍ ജീവിക്കുകയും ചെയ്യും…ശുഭ ജീവിതാശംസകള്‍

പിടിയിലായ സവാദ് യുവതിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തു. അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറുന്നത്. ഇവിടെ നിന്നും പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുക്ക് ഇരുന്നുകൊണ്ട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി സാക്ഷി പറയുന്നതിനായി മറ്റൊരു നിയമവിദ്യാര്‍ഥിയുമുണ്ടായതായാണ് വിവരം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്ത് വച്ചായിരുന്നു സംഭവം. ഇവിടെ വച്ച് പോലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയതോടെ ഇയാള്‍ കണ്ടക്ടറെ തള്ളി മാറ്റി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ പിന്നീട് എയര്‍പോര്‍ട്ട് സിഗ്‌നലില്‍ വച്ച് ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ബസില്‍ വച്ച് ഇത്തരമൊരു സംഭവമുണ്ടായെങ്കിലും യാത്രക്കാര്‍ ഇടപെട്ടില്ല. സവാദ് ഇറങ്ങി ഓടിയപ്പോഴും യാത്രക്കാര്‍ ഇയാള്‍ക്ക് പിറകെ പോയില്ല. എന്നാല്‍ ബസിലെ കണ്ടക്ടര്‍ കെ.കെ. പ്രദീപിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടുന്നതിന് സഹായകരമായത്.