മുപ്പത് വയസായില്ലേ, വേഗം കുഞ്ഞിന്റെ കാര്യം നോക്കണം.. ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണി ആകാന്‍ പറഞ്ഞു: അര്‍ച്ചന കവി

ഭര്‍ത്താവ് അബീഷ് മാത്യുവുമായി പിരിയാനുണ്ടായ കാരണവും ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും അര്‍ച്ചന കവി തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് പെട്ടെന്ന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ തനിക്ക് അത് തിരിച്ചറിയാന്‍ സാധിച്ചില്ല. ഡോക്ടറെ കാണിച്ചപ്പോള്‍ ഗര്‍ഭിണി ആകാനാണ് തന്നോട് നിര്‍ദേശിച്ചത് എന്നാണ് അര്‍ച്ചന പറയുന്നത്.

പെട്ടെന്ന് ഉണ്ടായ മാനസികമായ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനാണ് പോയത്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് തന്നോട് ഗര്‍ഭിണിയാവാന്‍ ആയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്.

ഒപ്പം അതിനുള്ള ഗുളികകളുമാണ് നിര്‍ദേശിച്ചു. അത് എങ്ങനെ ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ അത് ഹോര്‍മോണില്‍ വേരിയേഷന്‍സ് ഉണ്ടാകുമ്പോള്‍ മൂഡ് മാറിയേക്കും. നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു. വേഗം തന്നെ ഒരു കുഞ്ഞിന്റെ കാര്യം നോക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു.

ഇതില്‍ നിന്നും താന്‍ തിരിച്ച് വന്നില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം അങ്ങനെ ചെയ്യൂ, ബാക്കി അതിന് ശേഷം നോക്കാം എന്നായിരുന്നു മറുപടി. അവിടെ നിന്നും സൈക്രാട്ടിസ്റ്റിന്റെ അടുത്തേക്ക് പോവണം എന്നാണ് താന്‍ അമ്മയോട് പറഞ്ഞത്. അങ്ങനെ ഡോക്ടറെ കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ചു.

നീയൊരു കുഞ്ഞിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുത്. ആദ്യം മെഡിറ്റേഷന്‍ ചെയ്യുകയാണ് വേണ്ടതെന്ന് പറഞ്ഞു. ആ സമയത്ത് താന്‍ ശരിക്കും അസ്വസ്ഥയായിരുന്നു. കാരണം മാനസികാരോഗ്യത്തിന് മരുന്ന് എടുക്കണമെന്ന് പറഞ്ഞാല്‍ ആളുകള്‍ ചിന്തിക്കുന്നത് അവള്‍ക്ക് വട്ടാണ് എന്നാണ്.

കമന്റുകള്‍ അങ്ങനെയായിരിക്കും. രണ്ട് വര്‍ഷത്തോളം ഇത് തന്റെ ജീവിതത്തെ ബാധിച്ചിരുന്നു. മരുന്ന് കഴിച്ച് തുടങ്ങിയതിന് ശേഷമുള്ള രണ്ട് വര്‍ഷം താനെന്ന വ്യക്തി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അര്‍ച്ചന കവി പറയുന്നത്.