ചത്താ ചാവട്ടെന്ന് വിചാരിച്ച് റിസ്‌ക് എടുത്തു, ആക്ഷന്‍ പറഞ്ഞതിന് പിന്നാലെ ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് താഴോട്ട് ചാടി, എന്നാല്‍..; ഗിന്നസ് പക്രു പറയുന്നു

ദിലീപിന് ഒപ്പമുള്ള ഷൂട്ടിംഗ് അനുഭവം പറഞ്ഞ് നടന്‍ ഗിന്നസ് പക്രു. താരത്തിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍. ചിത്രത്തിലെ ലൊക്കേഷന്‍ അനുഭവമാണ് പക്രു സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ജോക്കറില്‍ തന്നെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ടത് താന്‍ ഒരു തെങ്ങിന് മുകളില്‍ കയറുന്ന സീനാണ്.

തേങ്ങ മോഷ്ടിക്കുന്ന സമയം ബിന്ദു പണിക്കര്‍ ചേച്ചി ഏണി താഴെയിടും. അങ്ങനെ തെങ്ങില്‍ തൂങ്ങിക്കിടക്കുന്ന സീനുണ്ട്. അതൊരു വെല്ലുവിളിയായിരുന്നു. ഒന്നാമത് നല്ല പൊക്കമുളള തെങ്ങ്. അതില്‍ ക്രെയിന്‍ കൊണ്ടു വന്ന് തന്നെ ചേര്‍ത്തു നിര്‍ത്തി കെട്ടിയിരിക്കുകയാണ്. എന്നിട്ട് ക്രെയിന്‍ മാറ്റും. താന്‍ താഴോട്ട് നോക്കുമ്പോ പത്ത് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് നോക്കുന്നത് പോലുണ്ട്.

ആ സമയത്ത് ദിലീപേട്ടന്‍ താഴെ നിന്ന് പറഞ്ഞു, “കുഴപ്പമില്ല ഞാനുണ്ട്” എന്ന്. ക്യാമറ ദൂരെ വച്ചാണ് അന്ന് ഷോട്ട് എടുക്കുന്നത്. താന്‍ എങ്ങനെ ചെയ്യുമെന്ന് ഓര്‍ത്ത് എല്ലാവരുടെയും മുഖത്ത് ചെറിയ ഭയവും ടെന്‍ഷനും ഒക്കെയുണ്ട്. അകലെനിന്ന് അസോസിയേറ്റ് ഡയറക്ടര്‍ ബ്ലെസി സാര്‍ ഡയലോഗ് വിളിച്ചു പറയുന്നു. തൂങ്ങിക്കിടന്ന് ഡയലോഗ് പറയുന്നു. ആ ഷോട്ട് കഴിയുന്നു. കൈയ്യടി ലഭിച്ചു, എല്ലാവരും കൊളളാം എന്ന് പറഞ്ഞു.

അതിന് ശേഷം ക്രെയിന്‍ കുറച്ചൊന്ന് പകുതിയ്ക്ക് കൊണ്ട് വെച്ചിട്ട് അതില്‍ നിന്ന് താഴേക്ക് ചാടണം. തേങ്ങാക്കുലയുടെ ഡമ്മി എടുത്താണ് ചാടേണ്ടത്. അങ്ങനെ ചാടുമ്പോള്‍ ദിലീപേട്ടന്‍ പിടിക്കും, അതാണ് സീന്‍. താന്‍ തെങ്ങില്‍ കയറി നില്‍ക്കുവാണ്. നല്ല പൊക്കം ഫീല്‍ ചെയ്യുന്നുണ്ട്. കാരണം 15-20 അടി പൊക്കത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്ന് വേണം ദിലീപേട്ടന്റെ അടുത്തേക്ക് ചാടാന്‍. നല്ല ടെന്‍ഷനുണ്ടായിരുന്നു.

അന്നൊക്കെ ചത്താ ചാവട്ടെ എന്ന് വിചാരിച്ച് എന്ത് റിസ്‌ക്കും എടുക്കും. ആക്ഷന്‍ പറഞ്ഞതിന് പിന്നാലെ എടുത്തൊരു ചാട്ടമായിരുന്നു. എന്നാല്‍ ദിലീപേട്ടന് പിടിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ രണ്ട് പേരും കൂടി മറഞ്ഞ് താഴേക്ക് വീണു. ദിലീപേട്ടന് അന്ന് നടുവിന് ഉളുക്ക് വന്നു. തനിക്ക് അത്യാവശ്യം ഭാരമുണ്ട്. മുകളില്‍ നിന്ന് വീഴുമ്പോ ഭാരം കൂടും. ആ സീന്‍ കൊളളാമെന്ന് എല്ലാവരും പറഞ്ഞിരുന്നു എന്നാണ് ഗിന്നസ് പക്രു പറയുന്നത്.