ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം, ഇതാണ് നമ്മുടെ നാടിന്റെ ശാപം: രഞ്ജിത് ശങ്കര്‍

നികുതിയുടെ പേരില്‍ കൊള്ളയടിക്കുന്ന ഒരു ഭരണകൂടമാണ് നാടിന്റെ ശാപമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷം കോടി കിട്ടാക്കടങ്ങള്‍ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം. രഞ്ജിത് കുറിച്ചു.

രഞ്ജിത് പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്

15 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാള്‍ അതില്‍ നിന്ന് 3 ലക്ഷം ഇന്‍കം ടാക്‌സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാന്‍ പോയാല്‍ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വര്‍ണ്ണം വാങ്ങാന്‍ പോയാല്‍ അവിടെയും നികുതി, ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ അവിടെയും നികുതി.

കാര്‍ വാങ്ങുമ്പോള്‍ നികുതിയും. റോഡ് ടാക്‌സും, കൂടാതെ റോഡില്‍ യാത്ര ചെയ്യാന്‍ ടോള്‍ കൊടുക്കണം. ചീര്‍പ്പ് മുതല്‍ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങള്‍ക്കും, മുല കുപ്പി മുതല്‍ കര്‍പ്പൂരം വരെ സകല വസ്തുക്കള്‍ക്കും ജി എസ് ടി എന്ന പേരില്‍ നികുതി. പെട്രോള്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങള്‍ക്ക് കിട്ടുന്നതിനെക്കാള്‍ ലാഭം പെട്രോളില്‍ നികുതിയെന്ന പേരില്‍ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!

ഇത്തരത്തില്‍ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലോണ്‍ എന്ന പേരില്‍ വാരിക്കോരി കൊടുക്കുക.

കുറച്ച് വര്‍ഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
ലക്ഷം കോടി കിട്ടാക്കടങ്ങള്‍ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം.