'എന്തുകൊണ്ട് ഞാന്‍? എന്നായി എന്റെ ചോദ്യം'; ഗൗതം മേനോന് അന്‍വര്‍ റഷീദിന്റെ മറുപടി ഇങ്ങനെ

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രം “ട്രാന്‍സി”ന് ഗംഭീരണ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫഹദിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും മികച്ച അഭിനയം ചിത്രത്തില്‍ കാഴ്ചവക്കുന്നുണ്ട്. “നാം” എന്ന മലയാള ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം ഗൗതം മേനോന്‍ ആദ്യമായി മലയാള സിനിമാ കഥാപാത്രമാവുന്നത് ട്രാന്‍സിലാണ്.

ചെന്നൈയിലുള്ള ഓഫീസില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് വന്ന് തന്നെ കണ്ടപ്പോള്‍ “”എന്തുകാണ്ട് ഞാന്‍?”” എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് പറഞ്ഞ് ഗൗതം മേനോന്‍. “”ഫഹദിനെ മുന്‍പ് ഏതാനും തവണ കണ്ടിരുന്നു. കേള്‍ക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അന്‍വര്‍ സാറിന്റെ പക്കല്‍ എനിക്കായി ഒരുകാര്യം ഉള്ളതായി സൂചിപ്പിച്ചു. അദ്ദേഹം എന്നെ വിളിക്കുകയും, ചെന്നൈയിലുള്ള എന്റെ ഓഫീസില്‍ എത്തുകയും ചെയ്തു. ഞാന്‍ ഈ കഥാപാത്രം ചെയ്യണമെന്നായിരുന്നു ആവശ്യം. “എന്തുകൊണ്ട് ഞാന്‍” എന്നായി എന്റെ ചോദ്യം. എന്റെ അഭിമുഖങ്ങള്‍ കണ്ട് ഞാന്‍ സംസാരിക്കുന്ന രീതി, എന്റെ കണ്ണിന്റെയും, കൈകളുടെയും, വിരലുകളുടെയും ചലനങ്ങള്‍ ഒക്കെയും അദ്ദേഹത്തിനിഷ്ടപ്പെട്ടത് കൊണ്ട് അതൊക്കെ ഈ സിനിമയില്‍ വേണമെന്നായിരുന്നു മറുപടി”” എന്ന് ഗൗതം മേനോന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”ട്രാന്‍സെന്നാല്‍ അന്‍വര്‍ റഷീദിന്റെ സംവിധാനം, അമല്‍ നീരദിന്റെ ക്യാമറ, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം, നായകന്‍ ഫഹദ് ഫാസില്‍. ഈ നാല് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ ചിത്രത്തിന്റെ ഭാഗമായത്. എനിക്കിവരുടെ ക്രാഫ്റ്റ് കാണണമായിരുന്നു. 15 ദിവസം കൊണ്ട് എന്റെ ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു”” എന്നും ഗൗതം മേനോന്‍ പറഞ്ഞു.