ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് ചോദിക്കുമായിരുന്നോ.. പിന്തുണയ്ക്ക് നന്ദി: ഗൗരി കിഷന്‍

ബോഡി ഷെയ്മിങ് ചെയ്യുന്ന രീതിയിലുള്ള ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ചതില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഗൗരി കിഷന്‍. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, തമിഴ് താരസംഘടനയായ നടികര്‍ സംഘം, ചെന്നൈ പ്രസ് ക്ലബ്ബ് തുടങ്ങിയവര്‍ക്കുപം തന്നെ പിന്തുണച്ച വ്യക്തികള്‍ക്കും നടി നന്ദി അറിയിച്ചു. യൂട്യൂബര്‍ ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് ചോദ്യം ചോദിക്കുമായിരുന്നോയെന്ന് താന്‍ ചിന്തിച്ചു പോവുകയാണ് എന്നും ഗൗരി പങ്കുവച്ച പ്രസ്താവനയില്‍ പറയുണ്ട്.

ഗൗരി കിഷന്റെ പ്രസ്താവന:

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, ഞാനും ഒരു യൂട്യൂബ് വ്ളോഗറും തമ്മില്‍ അപ്രതീക്ഷിതമായി സംഘര്‍ഷഭരിതമായി ഒരു സംഭാഷണമുണ്ടായി. കലാകാരന്മാരും മാധ്യമങ്ങളും തമ്മില്‍ എങ്ങനെയുള്ള ബന്ധമാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും ചിന്തിക്കാന്‍, ഇതിന് പിന്നിലെ വിശാലമായ പ്രശ്നത്തെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍, സൂക്ഷമപരിശോധന എന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തേയോ രൂപത്തേയോ ലക്ഷ്യംവെച്ചുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഏത് സാഹചര്യത്തിലും അനുചിതമാണ്. അവിടെ എന്റെ ജോലിയായ, ആ സിനിമയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ഞാന്‍ ചിന്തിച്ചു പോവുകയാണ്.

പ്രയാസമേറിയ ഘട്ടത്തില്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവാണ്. അത് എനിക്ക് മാത്രമല്ല, ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാട് പേര്‍ക്ക് വേണ്ടിയായിരുന്നു. ഇതൊരു പുതിയ കാര്യമല്ല, ഇന്നും വ്യാപകമാണ്. യാഥാര്‍ഥ്യ ബോധമില്ലാത്ത സൗന്ദര്യ സങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി, തമാശരൂപേണ ശരീരത്തെ അപമാനിക്കുന്നത് സാധാരണമാകുന്നു. ഇത്തരത്തില്‍ അനുഭവിച്ചിട്ടുള്ള ഏതൊരാള്‍ക്കും, നമുക്ക് പ്രതികരിക്കാന്‍ അനുവാദമുണ്ടെന്ന ഒരു ഓര്‍മപ്പെടുത്തലായി ഇത് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാനും, തെറ്റ് സംഭവിക്കുമ്പോള്‍ ചോദ്യം ചെയ്യാനും, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാന്‍ ശ്രമിക്കാനും നമുക്ക് അവകാശമുണ്ട്.

ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഇത് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ ലക്ഷ്യംവെക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമല്ല. മറിച്ച്, കൂടുതല്‍ സഹാനുഭൂതിയോടും വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി മുന്നോട്ട് പോകാന്‍ ഉപയോഗിക്കാം.

എനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. അത് അപ്രതീക്ഷിതവും അതിശക്തവും എന്നെ വിനയാന്വിതയാക്കുന്നതുമായിരുന്നു. ചെന്നൈ പ്രസ് ക്ലബ്, മലയാളത്തിലെ താരസംഘടനയായ അമ്മ, സൗത്ത് ഇന്ത്യ നടികര്‍ സംഘം എന്നിവരുടെ പ്രസ്താവനകള്‍ക്ക് നന്ദി. പത്ര-മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. എന്നെ ബന്ധപ്പെടുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത സിനിമ വ്യവസായത്തിലെ എല്ലാവര്‍ക്കും എന്റെ സമകാലികര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി.

Read more

സ്നേഹത്തോടെ, ഗൗരി.