നിവേദിത കടന്നുപോയത് എനിക്കൊന്നും ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലൂടെ; തുറന്നുപറഞ്ഞ് ഗോപിക

ആസിഫ് അലി കുഞ്ഞെല്‍ദോയായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഈ സിനിമ സംവിധാനം ചെയ്തത് ആര്‍.ജെ മാത്തുകുട്ടിയായിരുന്നു. മാത്തുകുട്ടിയുടെ കോളെജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി എത്തിയ ഗോപിക ഉദയന്‍ കഥാപാത്രക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്. ഈ ഒരു അവസ്ഥ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നിവേദിത കടന്നു പോയൊരു അവസ്ഥയില്‍ കുടുംബം, സമൂഹം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണല്ലോ മുമ്പില്‍ വരിക. അത് മനസ്സിലാക്കിയാണ് പെരുമാറിയത്. ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയായിരുന്നു നിവേദിത. സിനിമയുടെ രണ്ടാം പകുതി ഫുള്‍ കുഞ്ഞെല്‍ദോ, നിവേദിതയാണ്. ഞാന്‍ ഒന്നു പാളിയാല്‍ എല്ലാം തീരും. ആ ബോധ്യമുണ്ടായിരുന്നു. എത്ര ടേക്ക് പോയാലും സാരമില്ലെന്നാണ് ആസിഫിക്ക പറഞ്ഞത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഗോപിക പറഞ്ഞു.

ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്‌മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.