മമ്മൂക്കയുടെ ആ നിര്‍ദ്ദേശമാണ് 'മോഹമുന്തിരി' കുറച്ചു കൂടി പെര്‍ഫെക്ട് ആക്കിയത്: ഗോപി സുന്ദര്‍

മധുരരാജയില്‍ സണ്ണി ലിയോണ്‍ അഭിനയിച്ച “മോഹമുന്തിരി” എന്ന് തുടങ്ങുന്ന ഐറ്റം ഗാനം ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഗോപി സുന്ദര്‍ ഒരുക്കിയ ഗാനം ചിത്രം പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മോഹമുന്തിരി കമ്പോസ് ചെയ്തിരുന്ന സമയത്ത് മമ്മൂട്ടി നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ആ നിര്‍ദ്ദേശം പാട്ടിനെ കൂടുതല്‍ മികച്ചതാക്കിയെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

“ഞാന്‍ മ്യൂസിക് കമ്പോസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പടത്തിന്റെ ഡയറക്ടര്‍ ഒരു വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ് വരുന്നത്. വീഡിയോയില്‍ മമ്മൂക്കയായിരുന്നു. അപ്പോഴാണ് അദ്ദേഹം ചിത്രത്തിന് വേണ്ടിയുള്ള പാട്ടൊന്ന് പാടാന്‍ മമ്മൂക്ക ആവശ്യപ്പെട്ടത്. ആദ്യം ഞാന്‍ പാടിയപ്പോള്‍ അദ്ദേഹം “ഒരു കട്ട കൂട്ടി പിടിച്ചോ” എന്ന് പറഞ്ഞു. വീണ്ടും പാടിയപ്പോള്‍ ഓക്കെയാണെന്നും അടിപൊളിയാണെന്നും പറഞ്ഞു. മമ്മൂക്ക അങ്ങനൊരു നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ പാട്ട് കുറച്ചുകൂടി പെര്‍ഫക്ട് ആയി. ആ സമയത്ത് മമ്മൂക്കയുടെ സജക്ഷന്‍ ഒരു നിമിത്താമായിരുന്നു.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഗോപി സുന്ദര്‍ പറഞ്ഞു.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയാണ്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച “പോക്കിരിരാജ”യുടെ രണ്ടാം പതിപ്പായി എത്തിയ വൈശാഖ് ചിത്രമാണ് മധുരരാജ.