'ജോര്‍ജ്ജേ.. രത്തീനയുടെ ആ സിനിമ നമുക്ക് ചെയ്യാം, ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്തോളൂ..' ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകള്‍

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ എസ് ജോര്‍ജ് ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

കുറിപ്പ് ഇങ്ങനെ..

ആലുവയില്‍ വണ്‍ സിനിമയുടെ സെറ്റില്‍ രത്തീനയും ഹര്‍ഷദും മമ്മൂക്കയെ കണ്ട് തിരിച്ച് പോയ ശേഷം ഞാന്‍ കാരവാനിലേക്ക് വിളിക്കപ്പെട്ടു. ജോര്‍ജ്ജേ.. രത്തീനയുടെ ആ സിനിമ നമുക്ക് ചെയ്യാം, ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്തോളൂ.. ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകള്‍.

പക്ഷേ പിന്നീട് വന്ന പാന്‍ഡമിക് അവസ്ഥ കാരണം ആ സിനിമ നടന്നില്ല. പിന്നെയും കുറേ നാള്‍ കഴിഞ്ഞ് ഞങ്ങള്‍ പുഴുവിന്റെ സബ്ജക്റ്റിലേക്ക് എത്തി. വളരെ വലിയൊരു കാന്‍വാസിലുള്ള സിനിമ അല്ലെങ്കിലും ഉള്ളത് മനോഹരമായും പെര്‍ഫെക്ടായും പ്രൊഡക്ഷന്‍ ചെയ്തു തീര്‍ക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ഡിസ്‌കഷനായി റൈറ്റേഴ്സായ ഹര്‍ഷദും, ഷറഫുവും, സുഹാസും രത്തീനയോടൊപ്പം മമ്മൂക്കയുടെ വീട്ടിലെത്തി. മുഴുവന്‍ സ്‌ക്രിപ്റ്റും കേട്ടു കഴിഞ്ഞപ്പൊഴേ ഇത് മമ്മൂക്ക ഇതുവരെ ചെയ്തപോലുള്ള ഒരു കഥാപാത്രമല്ല എന്നത് വലിയ ആവേശമുണ്ടാക്കിയിരുന്നു.

പ്രൊഡക്ഷന്‍ പങ്കാളികളായി സുഹൃത്തുക്കളായ ശ്യാം മോഹനും, റെനീഷും, രാജേഷ് കൃഷ്ണയും കൂടെ കൂടി. കാസ്റ്റിംഗിലായാലും ക്രൂവിലായാലും ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണം എന്ന തീരുമാനത്തിലാണ് പാര്‍വ്വതിയും, തേനി ഈശ്വറും, ജെയ്ക്സ് ബിജോയും, മനു ജഗത്തും, ദീപു ജോസഫും, സമീറയും, ബാദുഷയും പ്രൊജക്റ്റിലേക്ക് വരുന്നത്. ചാര്‍ട്ട് ചെയ്തതിലും കുറഞ്ഞ ദിവസത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും എക്സൈറ്റ്മെന്റുണ്ടാക്കിയ പ്രൊജക്റ്റാണ് പുഴു. അതിലേറ്റവും പ്രധാനം പ്രിയപ്പെട്ട മമ്മൂക്കയുടെ കഥാപാത്രം തന്നെ! ഒടുവില്‍ ഞങ്ങളുടെ ഈ പുഴു SonyLIV ലൂടെ നിങ്ങളിലേക്ക് എത്തുകയാണ്. ഈ സിനിമ ഭംഗിയായി പൂര്‍ത്തിയാക്കുന്നതില്‍ തുടക്കത്തിലെ കോവിഡ് കാലം മുതല്‍ ഇന്നുവരെ കൂടെ നിന്ന് എല്ലാ സഹായസഹകരണങ്ങളും ചെയ്തു തന്ന ഓരോരുത്തരെയും ഈ സന്ദര്‍ഭത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. ഈ പുഴുവിനെ നിങ്ങളേവരും ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ..
എസ്. ജോര്‍ജ്ജ്