ആ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് അനാർക്കലിയെ, അത്രയും ചെറിയ കുട്ടിക്ക് വലിയും കുടിയുമൊക്കെ നമ്മളായി തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി പിന്മാറി: ലാൽ ജോസ്

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായെത്തിയ ‘ഒരു മരവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്‌ലെയ്സ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് മലയാളത്തിന് സമ്മാനിക്കുകയുണ്ടായി.

ഇപ്പോഴിതാ തന്റെ ‘നീന’ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് അനാർക്കലിയെ ആയിരുന്നെന്നും എന്നാൽ അന്ന് അനാർക്കലി മൈനർ ആയിരുന്നതുകൊണ്ട് തന്നെ കുറച്ചുകൂടെ മുതിർന്ന ഒരാളെയാണ് കാസ്റ്റ് ചെയ്തതെന്നും ലാൽ ജോസ് പറയുന്നു.

“അനാർക്കലി മരയ്ക്കാർ ഞാൻ നീന എന്ന സിനിമയിലേക്ക് നായികയായി ആദ്യം ആലോചിച്ച കുട്ടിയാണ്. അന്ന് നേരിട്ട് ചെന്നുകണ്ട് സിനിമക്കായി മുടി വെട്ടാൻ പറ്റുമോയെന്ന് ചോദിച്ചു. കാരണം പെൺകുട്ടികൾ പലരും ആ കഥാപാത്രത്തെ റിജക്റ്റ് ചെയ്‌തത് മുടി വെട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ്.

എന്നാൽ അനാർക്കലി മുടിവെട്ടുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞു. അങ്ങനെ തന്നെയായിരുന്നു അവളുടെ മുടി ഉണ്ടായിരുന്നത്. പക്ഷെ അന്ന് അനാർക്കലി പത്തിലോ മറ്റോ പഠിക്കുകയാണ്. അത്രയും ചെറിയ കുട്ടിക്ക് വലിയും കുടിയുമൊക്കെ നമ്മളായി തന്നെ തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി.

കുറച്ചുകൂടെ മെച്ചുവേർഡായ ആളെ നോക്കാൻ തീരുമാനിച്ചു. പിന്നീട് ഞാൻ ഡിസ്ട്രിബ്യൂട്ട് ചെയ്‌ത ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി സിനിമയിലേക്ക് വന്നത്. അന്ന് വീട്ടിൽ പോയി കാപ്പികുടിച്ച് പോരുമ്പോൾ കണ്ടതല്ലാതെ പിന്നീട് അനാർക്കലിയെ ഞാൻ കണ്ടിട്ടില്ല. മന്ദാകിനിയുടെ സമയത്താണ് കാണുന്നത്.”

അതേസമയം വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയാണ് അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രം. സംവിധായകനും സഹനടനുമായി തിളങ്ങിയ അൽത്താഫ് സലിം ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് മന്ദാകിനി.

കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങിയത്. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷിജു. എം. ഭാസ്കറിന്റെതാണ് കഥ. ബിബിന് അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷിജു എം ഭാസ്കർ തന്നെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.