ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്, അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ! : ഫാസില്‍

നടി കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയെന്ന് സംവിധായകന്‍ ഫാസില്‍. ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരുന്ന അവര്‍ക്ക് മരണത്തിലൂടെ മോക്ഷം ലഭിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും ഫാസില്‍ പ്രതികരിച്ചു.

ഫാസിലിന്റെ വാക്കുകള്‍

ലളിത ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ പറ്റില്ല. കരള്‍ മാറ്റി വയ്ക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ആളുകളെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!

അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ അഹങ്കാരം എന്താണെന്നു വച്ചാല്‍, എന്റെ തന്നെ ഏറ്റവും മികച്ച സിനിമയെന്നു കരുതുന്ന അനിയത്തിപ്രാവിലും മണിച്ചിത്രത്താഴിലും അതുല്യമായ പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്.

അവരുടെ വിയോഗം മലയാള സിനിമയ്ക്കു നഷ്ടമാണ്. പലരും മരിക്കുമ്പോള്‍ അവര്‍ക്കു പകരം വയ്ക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുെട കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അവര്‍ക്ക് എല്ലാ മോക്ഷവും കൊടുക്കട്ടെ.