കൃത്യമായി ഞാന്‍ കണ്ടതാണ്, നേരം വെളുപ്പിച്ചത് ഒരു വിധത്തില്‍ ...; തനിക്കുണ്ടായ പ്രേതാനുഭവം തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

തനിക്കുണ്ടായ അപൂര്‍വ അനുഭവം പങ്കുവെച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. ക്ലബ് എഫ്.എമ്മിന്റെ ക്ലബ് സ്റ്റുഡിയോ എന്ന പരിപാടിയിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.
ബാലചന്ദ്രമേനോന്‍ സാറിന്റെ സിനിമ തിരുവനന്തപുരത്ത് നടക്കുകയാണ്. പൂവാറിലെ ഒരു റിസോര്‍ട്ടിലായിരുന്നു താമസം. വൈകിട്ട് അഞ്ചുമണിയൊക്കെ കഴിഞ്ഞിട്ടാണ് ചെല്ലുന്നത്. പക്ഷേ അവിടേക്ക് കയറിയപ്പോള്‍ത്തന്നെ എന്തോ വല്ലാത്തൊരു നെഗറ്റീവ് വൈബ് അനുഭവപ്പെട്ടു.

റിസോര്‍ട്ടിന്റെ ഒരു കോട്ടേജില്‍ ഞാന്‍, തൊട്ടപ്പുറത്തേതില്‍ കൊച്ചുപ്രേമന്‍ ചേട്ടന്‍. ഞങ്ങള്‍ സംസാരിച്ചു. വീട് അടുത്തായതിനാല്‍ ചിലപ്പോള്‍ അങ്ങോട്ട് പോകുമെന്ന് ചേട്ടന്‍ പറഞ്ഞു. കോട്ടേജില്‍ നിറയെ നല്ല സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളുണ്ടായിരുന്നു. രാജാ രവി വര്‍മയുടെ ചിത്രങ്ങളെന്ന് തോന്നിക്കുന്നവ.

കോട്ടേജിന്റെ ഡോര്‍ ഗ്ലാസാണ്. കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്. പക്ഷേ പുറത്തേക്ക് നോക്കിയാല്‍ ആരാണ് വന്നതെന്നെല്ലാം അറിയാം. കൊച്ചുപ്രേമന്‍ ചേട്ടനുമായി വര്‍ത്തമാനം പറഞ്ഞ് ഞാന്‍ തിരിച്ച് എന്റെ കോട്ടേജിലേക്ക് വന്നുകിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യ അടുത്തുകിടക്കുന്നതുപോലെ എനിക്കുതോന്നി. ഞാന്‍ വൈഫിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ അതു വേറൊരു സ്ത്രീ ആയിരുന്നു.

അവര്‍ എന്നെ തുറിച്ചുനോക്കി. നല്ല വെളുത്ത ഒരു യുവതി. അവര് എന്നോട് ചോദിച്ചു ‘ഭാര്യയാണെന്ന കരുതിയല്ലേ’ എന്ന്. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. കൃത്യമായി ഞാന്‍ കണ്ടതാണ്. പുറത്തേക്ക് നോക്കുമ്പോള്‍ അവിടെ ലൈറ്റ് ഇട്ടിട്ടുണ്ട്. ബാക്കി ഭാഗം ഫുള്‍ ഇരുട്ട്.

പിറ്റേന്ന് വേറൊരു മുറിയിലേക്ക് മാറി. പക്ഷേ എന്നും രാത്രി ഒന്നേ പത്താവുമ്പോള്‍ താന്‍ എഴുന്നേല്‍ക്കും. ഉണ്ടായത് തോന്നലായിരിക്കാം. പക്ഷേ ഒരാഴ്ച ശരിക്ക് പേടിച്ചു. അവിടെയല്ലാതെ വേറൊരിടത്തുനിന്ന് ഇതുപോലെ പേടിച്ച അനുഭവം ഉണ്ടായിട്ടില്ലെന്നും ഷാജോണ്‍ പറഞ്ഞു.