'ഓരോ സ്‌കൂളിലും ഓരോ രീതിയാണ്. പ്രിയദർശൻ്റെ സ്‌കൂളില്‍ നോ റിഹേഴ്‌സല്‍ എന്നാണ് നിയമം';സോന നായര്‍

നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടി പ്രിയദര്‍ശന്റെ ചിത്രീകരണ രീതിയെക്കുറിച്ച്  പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോന പ്രിയദർശൻ്റെ സിനിമ ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞത്.

ഓരോ സ്‌കൂളിലും ഓരോ രീതിയാണ്. പ്രിയദർശൻ്റെ സ്‌കൂളില്‍ നോ റഹേഴ്‌സല്‍ എന്നാണ് നിയമം. നേരെ ഷോട്ടിലേക്കാണ്. പ്രോംറ്റിംഗുമില്ല. എത്ര വലുതാണെങ്കിലും എല്ലാവരും ഡയലോഗ് കാണാതെ പഠിച്ചിരിക്കണം അത് നിർബന്ധമാണ്. തന്റെ ആദ്യത്തെ സീന്‍ ദിലിപിനെ അടിക്കുന്ന രംഗമായിരുന്നു. തങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോള്‍ എഡി വന്ന് ഇതാണ് സീനെന്ന് പറഞ്ഞു തന്നിട്ട് പോയെന്നും. താന്‍ ഓക്കെ പറഞ്ഞു.

കുറച്ച് കഴിഞ്ഞ് എഡി വന്ന് പ്രോംറ്റിംഗില്ല ഡയലോഗ് പഠിച്ചോളൂവെന്ന് പറഞ്ഞു. നോക്കുമ്പോള്‍ നീളമുള്ള രംഗമാണ്. തന്റെ ഡയലോഗാണ് ഏറ്റവും നീളമുള്ളത്. അങ്ങനെ അവിടെയിരുന്ന് ഡയലോഗ് പഠിച്ചു. എല്ലാവരും ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഇത്രയും പേര് ചുറ്റും നില്‍ക്കുന്നുണ്ട്. ഇങ്ങനെയാണ് രംഗമെന്ന് പറഞ്ഞു. അടിക്കുമ്പോള്‍ എവിടെയാണ് അടിക്കുന്നതെന്ന് സോന പറഞ്ഞാല്‍ മതിയെന്നാണ് അന്ന് ദീലിപ് പറഞ്ഞത്.

റിഹേഴ്‌സൽ നോക്കാലോ എന്ന് കരുതി നില്‍ക്കുമ്പോള്‍ ഓക്കെ ഗോ ഫോര്‍ ടേക്ക് എന്നാണ് പ്രിയദർശൻ പറഞ്ഞത്. എല്ലാവരും നിശബ്ദരായി. താന്‍ അത്ഭുതപ്പെട്ടു പോയി.ടേക്ക് പോകുന്നു, ഡയലോഗ് പറയുന്നു, അടിക്കുന്നു. തനിക്കറിയില്ല താന്‍ എങ്ങനെയാണ് അടിച്ചതെന്ന്. റിഹേഴ്‌സലാണ് ടേക്ക്. ഒന്നും കൂടെ വേണമോ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് മനോഹരമായിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ  മറുപടിയെന്നും സോന പറഞ്ഞു.