ഡയമണ്ട് പാസ്സ് ഉണ്ടായിട്ടും ഞങ്ങളെ കടത്തിവിട്ടില്ല; 'മറക്കുമാ നെഞ്ചം' പരിപാടിക്കെതിരെ ഖുശ്ബുവും

സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ സംഗീത പരിപാടിയായ ‘മറക്കുമാ നെഞ്ചം’ പരിപാടിക്കെതിരെ ഖുശ്ബു രംഗത്ത്. ചെന്നൈയിലെ ആദിത്യ രാം പാലസിൽ നടന്ന പരിപാടിയുടെ മോശം സംഘാടനം ആരാധകരെ ചൊടിപ്പിച്ചതിനെ തുടർന്ന്  പരിപാടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് വിമർശനങ്ങളുമായി ആരാധകർ രംഗത്ത് വന്നിരുന്നു.

നിയമാനുസൃതം വൻ തുക കൊടുത്ത് ടിക്കറ്റ് എടുത്തിട്ടും ഒരുപാട് പേർക്ക് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 25000 സീറ്റുകളുള്ള പാലസിൽ അൻമ്പതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്.ഇപ്പോഴിതാ ഡയമണ്ട് പാസ്സ് ഉണ്ടായിട്ടും തനിക്കും മക്കൾക്കും പ്രവേശനം തടഞ്ഞതിനെതുടർന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ബി. ജെ. പി നേതാവുമായ ഖുശ്ബു.

ആരാധകരെ നിരാശരാക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്മാൻ, ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു. വേദിയിലെത്താൻ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ. ആർ റഹ്മാനല്ല അതിന് ഉത്തരവാദി. മാനേജ്മെന്റിന്റെ പ്രശ്നമാണ്, സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും സ്നേഹവും സമാധാനവും പടർത്തുന്ന വ്യക്തിയാണ് ആദ്ദേഹം

ആരാധകർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് റഹ്മാൻ അന്ന് തന്നെ മാപ്പ് പറഞ്ഞിരുന്നു. ജനങ്ങളുടെയും സ്നേഹത്തിന്റെയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായത്. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ, തന്റെ ജോലി ഗംഭീരമായ ഒരു ഷോ നൽകുക എന്നതായിരുന്നു. കഴിഞ്ഞ തവണപോലത്തെ മഴ പെയ്യരുത് എന്ന മാത്രമായിരുന്നു പ്രാർത്ഥന. പുറത്ത് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ഉള്ളിൽ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു ഞാൻ, നല്ല ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്, പക്ഷേ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ നടന്നത് റഹ്മാൻ കൂട്ടിചേർത്തു.