രണ്ടായിരം പേരുടെ ശാപം വേണോ എന്ന് ഞാന്‍ റഹ്‌മാനോട് ചോദിച്ചു, മാപ്പ് പറയണം എന്നായിരുന്നു നടന്റെ കണ്ടീഷന്‍: ഇടവേള ബാബു

പലപ്പോഴും അഭിനേതാക്കളും നിര്‍മ്മാതാവും അണിയറപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ഇടപെടാറുള്ള നടനാണ് ഇടവേള ബാബു. താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഇക്കാര്യങ്ങള്‍ തുറന്നു പറയാറുമുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും നടന്‍ റഹ്‌മാന്‍ പിണങ്ങി പോയതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.

മഴവില്‍കൂടാരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും റഹ്‌മാന്‍ പിണങ്ങി പോയതിനെ കുറിച്ചാണ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അബിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞത്. ”അന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ഷൂട്ട്. രണ്ടായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ളൊരു സെറ്റാണ്. ഭയങ്കര ഹെവി സെറ്റപ്പാണ്.”

”പി സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. സിദ്ദിഖ് ഷമീര്‍ ആയിരുന്നു സംവിധാനം. ചെറിയൊരു കാര്യത്തിന്റെ പേരില്‍ റഹ്‌മാന്‍ വഴക്ക് കൂടി. വഴക്ക് എന്ന് പറഞ്ഞാല്‍ ഭയങ്കര വഴക്ക്. അന്ന് തൃശൂര്‍ ആണ് റഹ്‌മാന്റെ താമസം. വേഗം കാര്‍ എടുക്കാന്‍ പറഞ്ഞു, റഹ്‌മാന്‍ കാറില്‍ കയറി തൃശൂര്‍ക്ക് പോയി. സുകുമാറും ഡയറക്ടറും എല്ലാം എന്നെ നോക്കി.”

”എന്ത് ചെയ്യണമെന്ന് ആര്‍ക്കും ഒരു പിടിയില്ല. ഞാന്‍ നേരെ ഒരു വണ്ടിയെടുത്ത് പിന്നാലെ പോയി. അവിടെ ചെന്നപ്പോള്‍ റഹ്‌മാന്‍ വളരെ ദേഷ്യത്തിലാണ്. ഞാന്‍ റഹ്‌മാനോട് സംസാരിച്ചു. ഇന്ന് ഷൂട്ടിംഗ് മുടങ്ങി പോകുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. മറ്റൊന്ന് ആലോചിക്കണ്ട. അവിടെ വന്നേക്കുന്ന രണ്ടായിരം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് മാത്രം ഓര്‍ത്താല്‍ മതി.”

”നാളെ അമ്മയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാമല്ലോ എന്നൊക്കെ ഓര്‍ത്ത് അതിനുള്ള പൈസയ്ക്കായി വന്നിട്ടുള്ളവര്‍ ആയിരിക്കും അതില്‍ ചിലരെങ്കിലും. അതുകൊണ്ട് കുട്ടിയുടെ ഫീസ് അടക്കാമെന്ന് ചിന്തിക്കുന്നവരുണ്ടാകും. അങ്ങനെ നൂറ് കൂട്ടം കാര്യങ്ങള്‍ ചിന്തിച്ചിട്ടാകും പലരും അവിടെ വന്നിരിക്കുന്നത്. റഹ്‌മാന്‍ കാരണം ഷൂട്ട് മുടങ്ങിയാല്‍ മനസുകൊണ്ട് രണ്ടായിരം പേര്‍ ശപിക്കും.”

”ആ ശാപം വേണോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ റഹ്‌മാന്‍ ഒന്ന് ചിന്തിച്ചു. എല്ലാ പ്രശ്‌നങ്ങളും ഞാന്‍ തീര്‍ത്തു തരാം എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. അവര്‍ മാപ്പ് പറയണം എന്നായിരുന്നു റഹ്‌മാന്റെ കണ്ടീഷന്‍. എന്നാല്‍ അവിടെ ചെന്ന് രണ്ടുകൂട്ടരും ഒന്ന് കെട്ടിപിടിച്ചതോടെ ആ പ്രശ്‌നം അവസാനിച്ചു” എന്നാണ് ഇടവേള ബാബു പറയുന്നത്.