ലാലേട്ടന് എന്റെ കല്യാണത്തിന് വരാന്‍ പറ്റാഞ്ഞത് അതുകൊണ്ടാണ്.. ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ 'ബട്ടര്‍ഫ്‌ളൈസ് ഇന്‍ സ്റ്റൊമക്' എന്ന അവസ്ഥയായിരുന്നു: ദുര്‍ഗ കൃഷ്ണ

‘ഓളവും തീരവും’ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ദുര്‍ഗ കൃഷ്ണ. ‘ഉടല്‍’ എന്ന സിനിമ കഴിഞ്ഞതിന് ശേഷമാണ് തന്നെ ഓളവും തീരവും സിനിമയിലേക്ക് വിളിക്കുന്നത്. പ്രിയന്‍ സര്‍ ‘കട്ട്’ വിളിച്ചപ്പോഴാണ് താന്‍ ലാലേട്ടന്റെ നായികയായി എന്നത് സ്വയം വിശ്വസിച്ചത് എന്നാണ് ദുര്‍ഗ പറയുന്നത്.

പ്രിയദര്‍ശന്‍ സാറിന്റെ കൂടെ സിനിമ ചെയ്യണം, സന്തോഷ് ശിവന്‍ സാറിന്റെ ഫ്രെയിമില്‍ നില്‍ക്കണം, ലാലേട്ടന്റെ നായികയാകണം, എം.ടി സാറിന്റെ സ്‌ക്രിപ്റ്റില്‍ ചെറു വേഷമെങ്കിലും വേണമെന്ന് മോഹിക്കാത്ത ആരാണുള്ളത്. അങ്ങനെയുള്ള എല്ലാ ആഗ്രഹങ്ങളും ഒന്നിച്ചു സാധിക്കുന്ന സിനിമയാണിത്.

‘ഉടല്‍’ കഴിഞ്ഞ സമയത്താണ് ഈ ചിത്രത്തിലേക്കു വിളി വന്നത്. കേട്ടപ്പോള്‍ ‘ബട്ടര്‍ഫ്‌ലൈസ് ഇന്‍ സ്റ്റൊമക്’ എന്ന അവസ്ഥയായിരുന്നു. കോസ്റ്റ്യൂമര്‍ അളവുകളെടുത്തിട്ടും താന്‍ ഉറപ്പിച്ചില്ല. പുഴക്കരയില്‍ ബാപ്പുട്ടിയെ നോക്കിയിരിക്കുന്ന നബീസ, തന്റെ ആദ്യത്തെ ഷോട്ട് ഇതാണ്.

ബാപ്പുട്ടിയാകുന്ന ലാലേട്ടന്റെ നായികയായി താന്‍ അഭിനയിച്ചു എന്നു സ്വയം വിശ്വസിച്ചത് പ്രിയന്‍ സാര്‍ ‘കട്ട്’ വിളിച്ചപ്പോഴാണ്. ലാലേട്ടന്‍ തനിക്ക് ജ്യേഷ്ഠതുല്യനാണ്. എല്ലാ കാര്യത്തിനും അദ്ദേഹത്തോട് അനുവാദവും അനുഗ്രഹവും വാങ്ങും. ‘ബാറോസി’ന്റെ ഷൂട്ടിംഗില്‍ ആയതിനാല്‍ ലാലേട്ടന് തന്റെ കല്യാണത്തിനു വരാന്‍ പറ്റിയില്ല.

ഏട്ടനെ കാണണമെന്നു വിചാരിച്ചെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയി. അങ്ങനെയിരിക്കെ ലാലേട്ടന്‍ വിളിച്ചു, ‘ഇന്നു വരൂ, ഞാന്‍ വീട്ടിലുണ്ട്.’ അന്ന് തന്റെ ജന്മദിനമായിരുന്നു. തങ്ങള്‍ പോയി അനുഗ്രഹം വാങ്ങി എന്നാണ് ദുര്‍ഗ കൃഷ്ണ ഒരു അഭിമുഖത്തില്‍ പറയുന്നത്.