എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്ക്കെതിരെ തുറന്നടിച്ച് മുൻ ഭാര്യയും ഇൻഫ്ളുവൻസറുമായ ഡോ. എലിസബത്ത് ഉദയൻ. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്ന് പേരെടുത്ത് പറയാതെ എലിസബത്ത് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എലിസബത്തിന്റെ ആരോ​ഗ്യനില വളരെ മോശമാണെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. മൂക്കിൽ ട്യൂബും ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവികൾക്കും സമർപ്പിച്ച അപേക്ഷയിലൂടെ തനിക്ക് നീതി കിട്ടിയില്ലെന്നും എലിസബത്ത് പറയുന്നു. ഡിപ്രഷനിലാണ് താനെന്ന് പലവട്ടം പറഞ്ഞ എലിസബത്ത് തനിക്ക് നീതി വേണമെന്നാണ് വീണ്ടും ആവർത്തിക്കുന്നത്.

“എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. വിവാഹം നടന്നിട്ടില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് സ്റ്റേജ് ഷോകൾ നടത്തിയതെന്ന് തനിക്ക് അറിയില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ് അവൻ പറഞ്ഞത്. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയതെന്ന് എനിക്കറിയില്ല”.

“മുഖ്യമന്ത്രിക്കും  കോടതിയിലും പരാതി നൽകി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ചാവുകയാണെങ്കിൽ അതിന് ഇയാൾ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീർത്തിപെടുത്തി. അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവൻ. സ്ത്രീകൾക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ വീഡിയോ പുറത്തുവരുമ്പോൾ എന്താവുമെന്ന് എനിക്ക് അറിയില്ല. ഞാൻ ജീവിച്ചിരിക്കുമോന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാൽ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും നിങ്ങളേയും കൂടി പറ്റിക്കയല്ലേ. പലകാര്യങ്ങളും തെളിവുകൾ സഹിതം പറ‍ഞ്ഞു. എന്നിട്ടും ഒരാൾ പോലും കേസ് എടുത്തില്ല”, എലിസബത്ത് വീഡിയോയിൽ പറഞ്ഞു.