ഇതിന്റെ പേരില്‍ എന്റെ നേര്‍ക്ക് വാളോങ്ങേണ്ട, പിന്നെ സിനിമയിലും 'കുഴി' ഒരു പ്രശ്നം തന്നെയാണ്: ബാദുഷ

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. പോസ്റ്ററിലുള്ള ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം വിവാദത്തിന് കാരണമായിരുന്നു.

ഇപ്പോളിതാ, വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എന്‍ എം ബാദുഷ. കേവലം ഒരു വാചകത്തിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ തിരിയുന്നുവെങ്കില്‍ നമ്മുടെ പോക്ക് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്
ന്നാ താന്‍ കേസ് കൊട് കണ്ടു..
പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..
ഈ സിനിമയിലെ പോസ്റ്റര്‍ വച്ച് സൈബര്‍ അറ്റാക്കുമായി ഇറങ്ങുന്നവരോട് എന്തു പറയാനാ?. ഈ ചിത്രം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ചിത്രമല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള ഒരു ജനതയാണ് കേരളത്തിലേത്. എന്നാല്‍ സിനിമ പോസ്റ്ററിലെ കേവലം ഒരു വാചകത്തിന്റെ പേരില്‍ ആ സിനിമയ്‌ക്കെതിരേ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്‌കാരസ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കില്‍ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല. സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടത്? ഇപ്പോള്‍ സിനിമയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നവരുടെ നേതാക്കന്മാരും മുന്‍ തലമുറയിലെ സമാദരണീയരായവരുമൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പോയിരുന്നവരാണ്.
ഈ സിനിമ തിയേറ്ററില്‍ തന്നെ പോയി കാണൂ.. ഞാന്‍ ജോലി ചെയ്യാത്ത ഒരു സിനിമയാണിത്. മലയാളത്തിലിറങ്ങുന്ന എല്ലാ നല്ല സിനിമ കളും ഞാന്‍ കാണുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്. അതിനിയും തുടരും. കാരണം സിനിമ ഉപജീവനമായി കരുതുന്ന ആയിരക്കണക്കിന് ആള്‍ക്കാര്‍ ഈ ഇന്‍ഡസ്ട്രിയിലുണ്ട്. അതിന്റ പേരില്‍ എന്റെ നേര്‍ക്ക് വാളോങ്ങേണ്ട.
പിന്നെ സിനിമയിലും ‘കുഴി’ ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍,
കുഴി പ്രശ്‌നത്തിനു പരിഹാരവുമാണ് .