'ഈ കഥാപാത്രത്തേക്കാള്‍ നിനക്ക് നല്ലത് ബിഗ് ബോസ് ആയിരിക്കും', ഇനി മറ്റൊരു സിനിമയില്‍ വിളിക്കാമെന്ന് വിനയന്‍ സര്‍ അന്ന് പറഞ്ഞു: മണിക്കുട്ടന്‍

സംവിധായകന്‍ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്‍. എല്ലാം വിനയന്‍ സാറിന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് എന്നാണ് ബിഗ് ബോസ് വിജയത്തെ കുറിച്ച് മണിക്കുട്ടന്‍ പറയുന്നത്. വിനയന്റെ ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലേക്ക് വിളി വന്നപ്പോള്‍ തന്നെയാണ് ബിഗ് ബോസിലേക്കും വിളി വന്നതെന്ന് താരം പറയുന്നു.

സിനിമാ നടന്‍ എന്ന നിലയിലാണ് ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചത്. തന്നെ ആ ഫിലിം ആക്ടറാക്കിയത് വിനയന്‍ സാറാണ്. രണ്ട് ഓപ്ഷനുകളാണ് അന്ന് തനിക്ക് ഉണ്ടായിരുന്നത്. ഒന്ന് സാറിന്റെ പത്തൊമ്പതാം നൂറ്റാണ്ടും മറ്റൊന്ന് ബിഗ് ബോസും. അപ്പോള്‍ സാറ് പറഞ്ഞിട്ടാണ് താന്‍ ബിഗ് ബോസിലേക്ക് പോവുന്നത്. ഈ കഥാപാത്രത്തേക്കാള്‍ നിനക്ക് നല്ലത് ബിഗ് ബോസ് ആയിരിക്കുമെന്ന് സാറ് പറഞ്ഞു.

സാറിന്റെ രണ്ട് മൂന്ന് സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. സാറ് അതിന് ശേഷം വലിയ ബിഗ് ബജറ്റ് ചിത്രവുമായി വരികയാണ്. ‘ഇനിയും ഞാന്‍ ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്യും. പക്ഷേ ഈ കോവിഡ് സമയത്ത് കിട്ടിയ അവസരം നീ മാക്സിമം യൂസ് ചെയ്യുക’ എന്ന് പറഞ്ഞ് തന്നെ ബിഗ് ബോസിലോട്ട് അനുഗ്രഹിച്ച് വിട്ട ആളാണ് വിനയന്‍ സാറ് എന്നും മണിക്കുട്ടന്‍ പറഞ്ഞു.

2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടില്‍ ഹണി റോസ്, മധുമിത എന്നിവരെയും വിനയന്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചു. മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി, ജഗദിഷ്, ശ്രീനിവാസന്‍, മാമുക്കോയ, ഹരിശ്രീ അശോക്, ലാലു അലക്‌സ്, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.