ആ സിനിമ കണ്ട പലരും എന്നെ വിളിച്ചു ചോദിച്ചു, 'ജയസൂര്യയെ നായകനാക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടെ ചിന്തിച്ചൂടെ' എന്ന്: വിനയന്‍ പറയുന്നു

നിരവധി പുതുമുഖങ്ങളെ സിനിമയില്‍ അവതരിപ്പിച്ച സംവിധായകനാണ് വിനയന്‍. വലിയ താരങ്ങള്‍ ഉള്ളപ്പോഴും താന്‍ തിരഞ്ഞെടുത്തത് തുടക്കകാരെയാണ് എന്നാണ് വിനയന്‍ പറയുന്നത്. പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സിജു വില്‍സണിന്റെ പാഷന്‍ തന്നെ സംതൃപ്തിനാക്കിയിരുന്നു അതിനാലാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നായകനാക്കിയത് എന്ന് വിനയന്‍ പറയുന്നു. ആയോധനകലകള്‍ എല്ലാം അഭ്യസിച്ച് സിനിമയ്ക്ക് ഏറ്റവും മികച്ചത് തന്നെ നല്‍കണം എന്ന് സിജു ആഗ്രഹിച്ചു എന്ന് വിനയന്‍ പറയുന്നു.

ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യയെ കരാറ് ചെയ്യുമ്പോള്‍, നടന്‍ ചെറിയ നടന്‍മാര്‍ക്ക് ഡബ്ബിംഗ് ചെയ്യുന്ന ആര്‍ട്ടിസ്റ്റ് ആയിരുന്നു. തന്റെ സിനിമയില്‍ ഒപ്പ് വച്ച ശേഷമാണ് ജയസൂര്യയുടെ അപരന്‍മാര്‍ നഗരത്തില്‍ എന്ന ചിത്രം റിലീസ് ചെയ്തത്. ആ സിനിമ കണ്ട പലരും തന്നെ വിളിച്ചു പറഞ്ഞു, ‘ജയസൂര്യയെ നായകനാക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടെ ചിന്തിച്ചൂടെ’ എന്ന്.

പക്ഷെ എനിക്കുറപ്പുണ്ടായിരുന്നു, കഥ പറഞ്ഞു കേള്‍ക്കുമ്പോള്‍ മുതലുള്ള ജയസൂര്യയുടെ പോസിറ്റീവ് വൈബില്‍ താന്‍ വിശ്വസിച്ചു എന്ന് വിനയന്‍ പറയുന്നു. ടെലിവിഷന്‍ താരങ്ങളെ വച്ച് സിനിമകള്‍ ചെയ്യുമ്പോഴും സംവിധായകര്‍ രണ്ട് വട്ടം ആലോചിക്കും. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് താന്‍ അമ്പിളി ദേവിയെ വിളിയ്ക്കുമ്പോള്‍ അവര്‍ സീരിയലില്‍ അഭിനയിക്കുകയാണ്.

കരുമാടി കുട്ടന്‍ എന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണയെ വില്ലനായി വയ്ക്കുമ്പോള്‍, അയാളും സീരിയല്‍ രംഗത്ത് ആയിരുന്നു. പക്ഷെ അവരുടെ കഴിവ് പുറത്ത് വന്നില്ലേ. അതുകൊണ്ടാണ് പുതുമുഖങ്ങളെ അഭിനയിപ്പിയ്ക്കുന്നതിലോ, അഭിനേതാക്കളെ മുന്നോട്ട് കൊണ്ടു വരുന്നതിലോ തനിക്ക് പ്രശ്നമില്ലാത്തത്. കഴിവ് ഉണ്ടായിരിയ്ക്കണം എന്നതാണ് തന്റെ വിശ്വാസം എന്നും വിനയന്‍ പറയുന്നു.