'കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകർ എന്ന തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവെച്ചേക്കു'

നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്‌തെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേരളാ പൊലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക വിധു വിന്‍സന്റ്. തമാശക്കളി നടത്താന്‍ ഇത് ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലെന്നും കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെന്ന തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കു എന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിധു വിന്‍സെന്റ് പറഞ്ഞു.

വിധു വിന്‍സന്റിന്റെ കുറിപ്പ്

ഉളുപ്പുണ്ടോ സാര്‍ ലേശം ഉളുപ്പ് ?നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു. ഇപ്പുറത്ത് ആ ആരോപണത്തിന്റെ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് തകൃതിയായി അന്വേഷണം നടത്തുന്നു.

ഇതെന്താ പോലീസെ, ഈ തമാശക്കളി നടത്താന്‍ ഇത് ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലല്ലോ കേരളമല്ലേ. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കുക. അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കയാണ്. എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്?