എന്‍.എസ് മാധവന്‍ ആരോട് അനുവാദം വാങ്ങിയാണ് കഥയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേരിട്ടത്?; വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു

‘ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു. സിനിമയ്ക്ക് പേരിടാന്‍ എന്‍.എസ് മാധവന്റെ അനുമതി തേടാനുള്ള നിര്‍ദേശത്തിന് എതിരെയാണ് സംവിധായകന്റെ പ്രതികരണം. എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടത് ആരോട് അനുവാദം വാങ്ങിയിട്ടണെന്ന് വേണു ചോദിക്കുന്നു.

എന്‍.എസ് മാധവന്‍ ആണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോറിറ്റി എന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല. ഫിലിം ചേംബര്‍ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഫുട്‌ബോളിനെയും ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേല്‍പ്പിക്കലാണ്.

ചിലര്‍ക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേല്‍പ്പിക്കല്‍. എന്നാണ് ഇതിന്റെ കഥയെന്ന് എല്ലാം അന്വേഷിക്കൂ. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോ എന്ന് ഫിലിം ചേംബറിനോടാണ് ചോദിക്കേണ്ടത് എന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റെ ചെറുകഥയുടെ പേരാണ് അവകാശമില്ലാതെ സിനിമയ്ക്ക് ഉപയോഗിച്ചത് എന്ന് പറഞ്ഞ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയ്ക്ക് ഈ പേര് നല്‍കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി എന്ന് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഡിസംബര്‍ 22ന് റിലീസിന് ഒരുങ്ങുന്ന തന്റെ ചിത്രത്തിന്റെ പേര് ഇനി മാറ്റില്ല എന്നാണ് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പറയുന്നത്. ഫിലിം ചേംബറില്‍ മൂന്ന് വര്‍ഷം മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് തന്നെ ഫിലിം ചേംബറിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.