മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ട്: ഓളിനെ കുറിച്ച് സംവിധായകന്‍ ഷാജി എന്‍.കരുണ്‍

ഷെയിന്‍ നിഗമിനെയും എസ്തര്‍ അനിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഓള് ഒരു ഫാന്റസി ചിത്രമാണെന്നാണ് ഷാജി എന്‍.കരുണ്‍ പറയുന്നത്. മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

“ഓള് ഒരു ഫാന്റസി ചിത്രമാണ്. ശരിക്കും ഫാന്റസി വന്നിട്ടുള്ളത് വിശപ്പില്‍ നിന്നാണ്, ദാരിദ്ര്യം അനുഭവിച്ചവര്‍. ഉദാഹരണത്തിന് ലാറ്റിനമേരിക്കന്‍ സാഹിത്യമെടുത്താല്‍ അത് പ്രകടമാണ്. മാര്‍കേസിന്റെ രചനയെടുത്താലും ഒരുപാട് ഫാന്റസിയുണ്ട്, മാജിക്കുണ്ട്. മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ട്. എന്തുകൊണ്ട് മലയാള സിനിമ അത് തിരിഞ്ഞു നോക്കിയില്ല. ഏതാനും ചിത്രങ്ങള്‍ വന്നിട്ടുണ്ട്, ഭാര്‍ഗവിനിലയം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ ഒക്കെപ്പോലെ.”

“ജിപ്സിയായിട്ടുള്ള ഒരു പെണ്‍കുട്ടി. സ്വത്വമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടി. അതിനെ കുറേപ്പേര്‍ ബലാത്സംഗം ചെയ്തിട്ട് അത് മറച്ചുവെയ്ക്കാന്‍ കായലില്‍ കെട്ടിത്താക്കുന്നു. കായലിന്റെ സ്ഥലമാണ് കേരളം. ഇത്രയധികം കായലുകളുള്ള നമ്മുടെ നാട്ടില്‍ കടലിനെ കുറിച്ചു വന്നതു പോലെ സിനിമ വന്നിട്ടില്ല. എഴുത്തുകളില്‍ പോലും കായല്‍ വന്നിട്ടില്ല. ഒരു ഛായാഗ്രഹകന്‍ എന്ന നിലയില്‍ കായലിന്റെ പ്രകൃതി എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.