മുഴുക്കുടിയനാക്കിയും പെണ്ണുപിടിയനാക്കിയും അല്ല പാര്‍ട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിരു പറയുന്നവരെ നേരിടേണ്ടത്: സംവിധായകന്‍ സാജിദ് യഹിയ

ജോജു ജോര്‍ജിനെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സാജിദ് യഹിയ. പാര്‍ട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിരു പറയുന്നവരെ നേരിടേണ്ടത് മുഴുക്കുടിയനാക്കി കൊണ്ടല്ല, പെണ്ണുപിടിയനാക്കി കൊണ്ടല്ല എന്നാണ് സാജിദ് ഫെയ്‌സ്ബുക്കിലൂടെ പറയുന്നത്.

”പെട്രോള്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യേണ്ടത് യാത്രക്കാരന്റെ കാറ് തകര്‍ത്തു കൊണ്ടല്ല! പാര്‍ട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിര് പറയുന്നവരെ നേരിടേണ്ടത് മുഴുക്കുടിയനാക്കി കൊണ്ടല്ല, പെണ്ണുപിടിയനാക്കി കൊണ്ടല്ല! എണ്ണവില കൊണ്ട് സഹികെട്ടവരെ നട്ടപിരാന്തന്‍ വെയിലത്ത് തളച്ചിട്ടു സെല്‍ഫി സമരം നടത്തുന്ന എല്ലാ പാര്‍ട്ടിക്കാരോടുമുള്ള നട്ടെലുള്ള കുറേ പൗരന്‍മാരുടെ ശബ്ദമാണ് ഇന്ന് അവിടെ കേട്ടത്” എന്നാണ് സാജിദിന്റെ കുറിപ്പ്.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണംകെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.

അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരന്‍ ന്യായീകരിച്ചു. സമരക്കാര്‍ക്കു നേരെ ചീറിപ്പാഞ്ഞതു കൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ എന്നും സുധാകരന്‍ ചോദിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ നടപടി ഇല്ലെങ്കില്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.