'കോളജില്‍ പഠിക്കുമ്പോള്‍ രണ്ടാംവര്‍ഷം വരെ ഞാന്‍ എസ്.എഫ്‌.ഐ ആയിരുന്നു. പിന്നെ നിര്‍ത്തി'; രാമലീലയിലെ രാഷ്ട്രീയം പറഞ്ഞ് സച്ചി

ദിലീപിന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് രാമലീല. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ബോക്സോഫീല്‍ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ ഇറങ്ങിയ മികച്ച പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ ഒന്നായാണ് രാമലീലയെ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രാഷ്ട്രീയം തന്‍റെ രാഷ്ട്രീയമാണോ എന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് സച്ചി.

“രാമലീല എന്റെ രാഷ്ട്രീയചിന്ത പറയുന്ന സിനിമയല്ല. ആ സിനിമയിലെ ചില ഡയലോഗുകള്‍ ഒരുപാട് പേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്ന് ചോദിക്കുന്ന ഒരു സീനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നിര്‍ത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. ഞാന്‍ ഒരു ഇടതുവിമര്‍ശകനൊന്നുമല്ല. ഇപ്പോള്‍ നടക്കുന്ന ചില കാര്യങ്ങളില്‍ അവരോട് യോജിപ്പുണ്ട്. അതുപോലെ ചില കാര്യങ്ങളില്‍ രൂക്ഷവിമര്‍ശനവുമുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ ഒരു രണ്ടാംവര്‍ഷം വരെ ഞാന്‍ എസ്എഫ്‌ഐ ആയിരുന്നു. പിന്നെ നിര്‍ത്തി. ലോ കോളജില്‍ പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല.”

“ഈ രാമലീല സത്യം പറഞ്ഞാല്‍ കേരള രാഷ്ട്രീയം പറയുന്ന ഒരു സിനിമ ആയിരുന്നില്ല ആദ്യം. ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു.ഇതിനായി ഞാന്‍ 25 ദിവസം ഡല്‍ഹിയില്‍ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാര്‍ലമെന്റില്‍ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറുന്നത്. ബിജെപിയും മോദിയും അധികാരത്തില്‍ വന്നു എല്ലാം ആകെ മാറി. പിന്നീടാണ് രാമലീല കേരള രാഷ്ട്രീയത്തിലേക്ക് മാറ്റുന്നത്.” മനോരമയുടെ നേരെ ചൊവ്വേയില്‍ സച്ചി പറഞ്ഞു.