ഒരു കൂട്ടം ആളുകളെ കണ്ടാല്‍ മോഹന്‍ലാലിന് നാണമാകും.. മമ്മൂട്ടിക്ക് ജനക്കൂട്ടത്തെ കണ്ടില്ലെങ്കിലാണ് പ്രശ്‌നം: രഞ്ജിത്ത്

മോഹന്‍ലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയില്‍ ആണെന്ന് സംവിധായകന്‍ രഞ്ജിത്ത്. മോഹന്‍ലാലിന്റെയും തന്റെയും മീറ്റര്‍ ഒരു പോലെ ആയതിനാലാണ് തന്റെ എഴുത്തുകള്‍ കൂടുതല്‍ അദ്ദേഹത്തിന് ചേര്‍ന്നു വരിക. എന്നാല്‍ മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ് എന്നാണ് രഞ്ജിത്ത് പറയുന്നത്.

”മോഹന്‍ലാല്‍ സ്‌ക്രീനില്‍ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാല്‍ ജീവിതത്തില്‍ അറിയാത്ത ഒരു കൂട്ടം ആളുകള്‍ വന്നാല്‍ അദ്ദേഹത്തിന് നാണമാകും. അതുകൊണ്ട് തന്നെ അദ്ദേഹം പുതിയ ആളുകളുമായി സിനിമകള്‍ ചെയ്യുന്നതും കുറവാണ്.”

”ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പോലും സിനിമ ചെയ്യുമ്പോള്‍ നിര്‍മ്മാതാക്കളെ അദ്ദേഹത്തിന് പരിചയമുണ്ട്. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല, അദ്ദേഹത്തിന് വരുന്നയാള്‍ക്ക് പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് തോന്നിയാല്‍ പിന്നെ അതുമതി. അദ്ദേഹത്തിന് ജനക്കൂട്ടത്തെ കണ്ടില്ലെങ്കിലാണ് പ്രശ്നം.”

”മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ്. അദ്ദേഹം കൃത്യമായി ഗൃഹപാഠം. ഡയലോഗുകളിലെ സ്ലാങ്ങുകള്‍ നന്നായി മനസിലാക്കും. പ്രാഞ്ചിയേട്ടന്‍ ചെയ്യുമ്പോള്‍ എന്റെ മനസില്‍ മമ്മൂക്ക മാത്രമാണുണ്ടായിരുന്നത്. അതുപോലെ സ്പിരിറ്റ് എഴുതുമ്പോള്‍ അതില്‍ മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.”

”എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ (സംവിധായകന്‍ പത്മരാജന്‍) മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല.”

”എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് എന്റെയും മോഹന്‍ലാലിന്റെ മീറ്റര്‍ ഒരു പോലെയാണെന്നാണ്. അതുകൊണ്ടാണ് എന്റെ എഴുത്തുകള്‍ കൂടുതലും ചേര്‍ന്നുവരിക മോഹന്‍ലാലിനായിരിക്കും” എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് രഞ്ജിത്ത് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.