'കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാനതലം വരെ എത്തിയപ്പോള്‍ ഞാനൊക്കെ ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു'; നടിയുടെ മഹാത്മ്യം മനസിലായെന്ന് പ്രജേഷ് സെന്‍

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരെയും ജയസൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘മേരി ആവാസ് സുനോ’ എന്ന സിനിമ ഒരുക്കുകയാണ് പ്രജേഷ് സെന്‍. ഡോ. രശ്മി പാടത്ത് എന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ റോളിലാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ വേഷമിടുന്നത്. മഞ്ജുവിന്റെ മഹാത്മ്യം തനിക്ക് മനസിലായത് അഭിനയിക്കാന്‍ എത്തിയതോടെയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

താനും മഞ്ജുവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്‌കൂള്‍ ജീവിതം നയിച്ചവരാണ്. കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാന തലം വരെ എത്തിയപ്പോള്‍ താനൊക്കെ ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നീട് മഞ്ജു സിനിമയിലെത്തി. അവരുടെ കൂടി സിനിമകള്‍ കണ്ടു കൊണ്ടാണ് താന്‍ വളര്‍ന്നത്.

അങ്ങനെയുള്ള ഒരു അസാമാന്യ അഭിനേത്രി തന്റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തത് തന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണ്ടാക്കിയ കാര്യങ്ങളാണ്. മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് അവരുടെ മാഹാത്മ്യം വ്യക്തമായി മനസിലായത്. മഞ്ജുവിന് യാതൊരു തരത്തിലുള്ള താരജാഡയുമില്ല. നമ്മുടെ മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.

മേരി ആവാസ് സുനോ എന്ന ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരണം നടത്തിയത്. സിങ്ക് സൗണ്ടിനു വേണ്ടി തന്റെ ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു മഞ്ജു ചിത്രവും വേറെ ഉണ്ടാവില്ലെന്ന് താന്‍ കരുതുന്നതായും പ്രജേഷ് സെന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.