'ജയറാമിന്റെ രണ്ടു സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, എന്നിട്ടും ഡേറ്റ് തന്നില്ല, മുകേഷും വിസമ്മതിച്ചു'; തുറന്നു പറഞ്ഞ് സംവിധായകന്‍

സിനിമയില്‍ നിന്നും തനിക്ക് ലഭിച്ചത് തിക്താനുഭവങ്ങളും കണ്ണീരും കടക്കെണിയും മാത്രമാണെന്ന് സംവിധായകന്‍ മോഹന്‍ രാജ്. ‘നഗരത്തില്‍ സംസാരവിഷയം’ എന്ന സിനിമ തന്റെ കഥയാണെന്നും എന്നാല്‍ തിരക്കഥ എഴുതിയ ശേഷം തിരക്കഥാകൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചേര്‍ന്ന് പറ്റിക്കുകയായിരുന്നുവെന്നും മോഹന്‍ രാജ് പറയുന്നു. ജയറാമും മുകേഷും തനിക്ക് ഡേറ്റ് തരാതിരുന്നതിനെ കുറിച്ചും സംവിധായകന്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ രാജിന്റെ വാക്കുകള്‍:

നഗരത്തില്‍ സംസാരവിഷയം അത് എന്റെ സബജക്ട് ആണ്. ആല്‍വിന്‍ ആന്റണി എന്നെ സൂപ്പര്‍ ആയി പറ്റിച്ചതാണ്. ഇതിന്റെ തിരക്കഥാകൃത്ത് എ.ആര്‍ മുകേഷിനെ കൊണ്ട് തിരക്കഥ എഴുതിപ്പിച്ചത് ഞാനാണ്. വണ്‍ ലൈന്‍ ആല്‍വിന്‍ ആന്റണി എടുത്ത് പോയി. എ.ആര്‍ മുകേഷ് അയാളെ സപ്പോര്‍ട്ട് ചെയ്തു നിന്നു. നാനയില്‍ അച്ചടിച്ച് വന്നപ്പോഴാണ് മനസിലായത് ഇത് ആ സിനിമയാണെന്ന്. എനിക്ക് ഈ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവ് ഉണ്ടായിരുന്നു. നടി പ്രമീള.

അന്ന് ജയറാമിന്റെയും മുകേഷിന്റെയും ജഗതിയുടെയും ഡേറ്റ് ഞാന്‍ ചോദിച്ചു. ജഗതി പറഞ്ഞു, ‘മോഹന്‍രാജേ ജയറാമും മുകേഷും ഓകെ ആണെങ്കില്‍ ഞാന്‍ റെഡി’ എന്ന്. ഇന്നസെന്റും ‘ഞാന്‍ റെഡി മോഹന്‍രാജേ എന്ന് പറഞ്ഞു. എന്നാല്‍ ജയറാമും മുകേഷും ഡേറ്റ് തന്നില്ല. കാരണം പ്രമീളയാണ് നിര്‍മ്മാതാവ്. കുറേ സിനിമകളില്‍ അഭിനയിച്ചിരുന്ന പ്രമീള ജഡ്ജ്‌മെന്റ് എന്നൊരു സിനിമ നിര്‍മ്മിച്ചു. അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ഞാന്‍.

എന്റെ വര്‍ക്ക് കണ്ടിട്ടാണ് പ്രമീള ഒരു പടം എനിക്ക് ഓഫര്‍ ചെയ്തത്. അതാണ് ഒരു ഫിലിം റെപ്രസെന്റേറ്റീവിന്റെ കഥ ഞാന്‍ എ.ആര്‍ മുകേഷിനെ വിളിച്ച് എഴുതിപ്പിച്ചതും ആല്‍വിന്‍ ആന്റണിയെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വച്ചതും എല്ലാം അരിസ്‌റ്റോ ജംഗഷനിലെ മണക്കാട് ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു. ജയറാമിന്റെ കൂടെ കാവടിയാട്ടം, ജാതകം എന്നീ രണ്ട് പടങ്ങൡ ജയറാമിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നിട്ടു പോലും അയാള്‍ എനിക്ക് ഡേറ്റ് തന്നില്ല.

മുകേഷിനോടും ചെന്ന് ഡേറ്റ് ചോദിച്ചു. എന്റെ ഫാമിലിയുമായി ബന്ധമുള്ള കക്ഷിയാണ് മുകേഷ്. എന്റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മുകേഷ്. ആ രീതിയില്‍ ഞാന്‍ വര്‍ക്കൗട്ട് ചെയ്തിട്ടും ഡേറ്റ് തന്നില്ല. ഇവരൊക്കെ വീരവാദം അടിക്കുമെങ്കിലും മനസാക്ഷി മനുഷ്യത്വം എന്നിവ തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ്. എനിക്ക് ഈ തിക്താനുഭവം കണ്ണീരും കടക്കെണിയും മാത്രമേ സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളൂ. എല്ലാവരും എന്നെ പറ്റിച്ചവരും ചതിച്ചവരുമാണ്.