'മദ്യപിച്ച ഒരു തെരുവുഗുണ്ട എന്ന പ്രയോഗം കണ്ടു, ഒന്നേ പറയാനുള്ളു നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും'; സുധാകരന് എതിരെ എം. പത്മകുമാര്‍

ജോജു ജോര്‍ജിനെ ‘മദ്യപിച്ച ഒരു തെരുവ് ഗുണ്ട’ എന്ന് വിളിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സംവിധായകന്‍ എം പത്മകുമാര്‍. ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും നാറ്റിക്കരുത് എന്നാണ് രൂക്ഷ ഭാഷയില്‍ സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്.

”ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്.. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു.”

”കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും” എന്നാണ് എം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണംകെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.

അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ സുധാകരന്‍ പറഞ്ഞത്. ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.