വെട്ടേറ്റുതൂങ്ങിയ കൈയുമായി ഒരാള്‍ സെറ്റിലേക്ക് ഓടിക്കയറി, ഓണസദ്യ ഒരുക്കിയിരുന്ന ഹാളിലേക്ക് വന്നപ്പോള്‍ കണ്ടത് യുദ്ധക്കളം: കമല്‍

ഓണദിവസത്തെ ചിത്രീകരണത്തിനിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവം ഓര്‍ത്തെടുത്ത് സംവിധായകന്‍ കമല്‍. ശുഭയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ സംഭവമാണ് കമല്‍ വെളിപ്പെടുത്തിയത്. ഓണത്തിനോടനുബന്ധിച്ച് മാതൃഭൂമി ന്യൂസില്‍ അതിഥിയായെത്തിയപ്പോഴാണ് കമല്‍ ഭയപ്പെടുത്തിയ അനുഭവം തുറന്നു പറഞ്ഞത്.

ശുഭയാത്രയുടെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിലായിരുന്നു ചിത്രീകരിച്ചതെങ്കിലും ചില ഭാഗങ്ങള്‍ ചെന്നൈയിലും ചിത്രീകരിച്ചിരുന്നു. മുംബൈയിലെ വീടുകളുടേതെന്ന രീതിയില്‍ വീടുകളുടെ ഉള്‍ഭാഗം ചിത്രീകരിക്കാനാണ് ചെന്നൈയില്‍ പോയത്. അരുമ്പാക്കം എന്ന സ്ഥലത്ത് മുംബൈയിലെ തെരുവെന്നപോലെ സെറ്റുചെയ്ത് ഇന്നസെന്റിന്റെ വീടിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നസെന്റ്, കെ.പി.എ.സി ലളിത, ജയറാം, പാര്‍വതി എന്നിവരൊക്കെയുണ്ട്.

ഓണത്തിന് രണ്ടുദിവസം മുന്നേ ചിത്രീകരണം തുടങ്ങിയെങ്കിലും തിരുവോണ ദിവസവും ജോലി തുടരേണ്ടിവന്നു. ചിത്രീകരണസ്ഥലത്തിന് അടുത്തുള്ള ഹാളിലായിരുന്നു ഓണസദ്യ ഏര്‍പ്പാടാക്കിയിരുന്നത്. ഉച്ചയ്ക്ക് 12 മണിയായിക്കാണും. റോഡില്‍ ഒരു ബഹളം കേള്‍ക്കുന്നു.

ഏതോ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള അടിയായിരുന്നു അവിടെ നടന്നത്. സംഘര്‍ഷത്തിനിടെ ഒരാള്‍ എതിര്‍ചേരിയിലുള്ള മറ്റൊരാളെ വെട്ടി. കുറേ വെട്ടുകിട്ടി അയാള്‍ക്ക്. കൈയൊക്കെ അറ്റുപോകുന്ന രീതിയിലായിരുന്നു. ഇയാള്‍ മരണവെപ്രാളവുമായി ഓടിവന്ന് കയറിയത് നമ്മുടെ സെറ്റിലേക്കാണ്. എതിര്‍ ഗ്രൂപ്പ് പിന്നാലെ.

അയാള്‍ ഓടിക്കയറിയത് സദ്യ ഒരുക്കിവെച്ചിരിക്കുന്ന ഹാളിലേക്കായിരുന്നു. അതിനുമേലേക്കാണ് അയാള്‍ വീണത്. ആകെക്കൂടി അലങ്കോലമായി. പൊലീസ് വന്ന് രംഗം ശാന്തമാക്കിയ ശേഷം സദ്യ ഒരുക്കിയിരുന്ന ഹാളിലേക്ക് വന്നപ്പോള്‍ കണ്ടത് യുദ്ധക്കളം തന്നെയായിരുന്നു- കമല്‍ ഓര്‍മിച്ചു.