ഉണ്ണി മുകുന്ദാ, താങ്കളുടെ മാസ്റ്റര്‍ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക് വരല്ലേ..; വിമര്‍ശനവുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ

ഉണ്ണി മുകുന്ദനും ‘മാളികപ്പുറം’ സിനിമയ്ക്കുമെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ പിആർ. മാസ്റ്റര്‍ പ്ലാനുകളുമായി ശബരിമലയിലേക്ക് മുതലെടുപ്പിന് വരുരത് എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ബാല ട്രോളുകളിലൂടെ പ്രസിദ്ധി നേടിയ നടന്‍ എന്ന ഉണ്ണി മുകുന്ദന്റെ പരാമര്‍ശവും വിമര്‍ശിച്ചു കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്.

ജോണ്‍ ഡിറ്റോയുടെ കുറിപ്പ്:

ഉണ്ണി മുകുന്ദാ ഒന്നു രണ്ടു സംശയങ്ങള്‍ ഉണ്ട്. താങ്കള്‍ ഒരു സിനിമ നിര്‍മ്മിക്കുന്നു. അതില്‍ താങ്കളുടെ സിനിമാ സുഹൃത്തുക്കള്‍ സൗജന്യ നിരക്കില്‍ അഭിനയിക്കുന്നു. പടം ഷൂട്ട് കഴിയുമ്പോള്‍ താങ്കള്‍ ആ പടം മറ്റൊരാള്‍ക്ക് കോടികള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നു. പുതിയ പ്രൊഡ്യൂസര്‍ വന്ന് സിനിമയില്‍ അഭിനയിച്ചവരോടും ടെക്‌നീഷ്യന്‍മാരോടും യാതൊരു കമിറ്റ്‌മെന്റും കാട്ടാതെയിരിക്കുകയും ബാലയുള്‍പ്പെടെയുള്ളവര്‍ കബളിപ്പിക്കപ്പെടുകയും ഇളിഭ്യരാവുകയും ചെയ്യുന്നു. ബാല പ്രതികരിച്ചു.

ബാല വെറുമൊരു ട്രോളിലൂടെ പ്രസിദ്ധി നേടിയതിന് പണം കൊടുക്കാന്‍ പറ്റില്ല എന്ന ഏറ്റവും നീചമായ, അഹന്ത നിറഞ്ഞ പരാമര്‍ശവും കണ്ടു.. ബാല ട്രോള്‍ ഹിറ്റായത് കൊണ്ട് പ്രസിദ്ധനായ നടനല്ല. പാവം ടെക്‌നിഷ്യന്‍മാര്‍, അരിമുടങ്ങുമെന്ന ഭീതിയില്‍ താങ്കളെ പിന്തുണയ്‌ക്കേണ്ടി വരുന്നു. നിര്‍മ്മാണം നടത്തിയ ഒരു നടന്‍മാരും ഇതു പോലൊരു നെറികേട് കാട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. അതിശക്തനും സംഘ പരിവാര്‍ പിന്തുണയുമുള്ള താങ്കളോട് ആരും ഇത് ചോദിക്കാനിടയില്ലാത്തതിനാല്‍ ഞാന്‍ സംശയം ചോദിക്കുന്നു. എന്റെ സിനിമയ്ക്കും ഇതു തന്നെ സംഭവിച്ചതാണ്. പ്രൊഡ്യൂസര്‍ മാറി പുതിയ പ്രൊഡ്യൂസര്‍ വന്നപ്പോള്‍ പഴയ ടെക്‌നീഷ്യന്‍മാരും നടീനടന്‍മാരുമായുള്ള കമിറ്റ്‌മെന്റ്കള്‍ അവര്‍ സ്വീകരിച്ചില്ല. അതുപോലെ തന്നെയല്ലേ ഇത്.?

മറ്റൊന്ന്, അയ്യപ്പനെയും ശബരിമല വിശ്വാസത്തേയും മൊത്തക്കച്ചവടം ചെയ്യാനുള്ള ശ്രമത്തെക്കുറിച്ചാണ് സംശയമുയരുന്നത്. ശബരിമല ശാന്തമായപ്പോള്‍ ഉണ്ണി മുകുന്ദന്‍ ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണ്. ഉണ്ണീ മുകുന്ദാ, ഇടതുപക്ഷക്കാരും ജിഹാദികളും ചേര്‍ന്ന് ശബരിമല അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ ഭരണകൂടത്തെ എതിര്‍ത്ത് നിന്ന് വലിയ പരിക്കുകള്‍ പറ്റിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു. സുരേഷ് ഗോപിയെപ്പോലെ ധീരമായി പ്രതികരിക്കാന്‍ അന്നൊന്നും താങ്കളെ കണ്ടില്ലല്ലോ?

‘മാളികപ്പുറം’ എന്ന സിനിമയുടെ ടീസര്‍ കണ്ടു. അതില്‍ ഭക്തിയും വിശ്വാസവും നന്നായി ചിത്രികരിച്ചിട്ട്, കാടുകയറി വരുന്ന ശത്രുക്കളെക്കുറിച്ച് സൂചിപിച്ചിട്ടുണ്ട്. ഉണ്ണീ മുകുന്ദാ, അയ്യപ്പവിശ്വാസികളുടെ ശത്രുക്കള്‍ കാടുകയറി വന്നവരോ, കാടുവെട്ടാന്‍ വന്നവരോ, ഗോത്ര ജനവിഭാഗങ്ങളോ അല്ല. അത് ഇടതു ഭരണപക്ഷവും, ജിഹാദി, ഇവാഞ്ചലിസ്റ്റ് കൂട്ടുകെട്ടാണെന്ന് പറയാനുള്ള ധൈര്യം അന്ന്, ശബരിമല സമരക്കാലത്ത് വേണമായിരുന്നു. ഉണ്ണീ മുകുന്ദാ, താങ്കളുടെ മാസ്റ്റര്‍ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക്, അയ്യപ്പ സന്നിധിയിലേക്ക് വരല്ലേ..

കാര്‍മേഘങ്ങളൊഴിഞ്ഞ് ശത്രുക്കള്‍ മാളത്തിലൊളിച്ച് കഴിഞ്ഞ്, ഇന്ന് ഭക്തകോടികളുടെ സാന്നിദ്ധ്യത്താല്‍ പ്രസാദമധുരമായിരിക്കുന്ന അയ്യപ്പന്റെയടുത്ത് മുതലെടുപ്പിനു വരരുത്.. സത്യസന്ധമായ ഒരു സിനിമയാണെങ്കില്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.. സങ്കല്‍പ്പശത്രുവിനെ നിര്‍മ്മിച്ച് ഹിന്ദുത്ത വികാരമുയര്‍ത്തി അയ്യപ്പനെ മൊത്തക്കച്ചവടം നടത്തി ശാന്തമായ തീര്‍ത്ഥാടന കാലം അലോസരമാക്കാനാണ് ശ്രമമെങ്കില്‍ എതിര്‍പ്പുണ്ടാകും.. കമ്യൂണിസ്റ്റുകള്‍ വരെ തെറ്റുതിരുത്തി. ശാന്തമായ ശബരിമലയാണ് നാടിന്റെ ഐശ്വര്യം.. ഇല്ലാത്ത ശത്രുവിനെത്തിരെ യുദ്ധം നടത്തി മുതലെടുക്കാന്‍ ശ്രമിക്കരുത്.. ശിവഭൂതങ്ങള്‍ താങ്കളെ വെറുതെ വിടുകില്ല. കാന്താരയിലെ ഗുളികനെ ഓര്‍ക്കുന്നുണ്ടോ?