എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടും, രണ്ട് കോടി ചെലവിട്ടു, മൂന്ന് വര്‍ഷത്തേക്ക് ഒ.ടി.ടിയിലും ടിവിയിലും വരില്ല: ഭദ്രന്‍

ഫെബ്രുവരി 9ന് ‘സ്ഫടികം’ സിനിമ റീ റിലീസ് ചെയ്യുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ദൈര്‍ഘ്യം കൂട്ടിയുമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. വീണ്ടും തിയേറ്ററില്‍ എത്തുന്ന സ്ഫടികം അടുത്ത വര്‍ഷത്തേക്ക് ഒ.ടി.ടിയില്‍ എത്തിക്കില്ല എന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്.

എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. പുതിയ സ്ഫടികം വരുന്നത് ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ്. സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂര്‍ണ തികവോടെ തിയേറ്ററില്‍ തന്നെ കാണണം.

മാത്രമല്ല മിനിമം മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒ.ടി.ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്.

അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് തന്റെ മേല്‍നോട്ടത്തില്‍ നടത്തി എന്നാണ് ഭദ്രന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 1995ലെ ബോക്സോഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ സ്ഫടികം, ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു.