വാരിയംകുന്നന്റെ സ്മാരകം നുണയുടേത്, ക്രൂരനായ ടിപ്പുവും ഗ്രേറ്റ് ആയി, നരാധമന്മാര്‍; വീണ്ടും ഫെയ്‌സ്ബുക്കില്‍ സജീവമായി അലി അക്ബര്‍

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫെയ്‌സ്ബുക്കില്‍ സജീവമായി സംവിധായകന്‍ അലി അക്ബര്‍. മാസ് റിപ്പോര്‍ട്ടിംഗിലൂടെ സംവിധായകനെ കുറച്ച് നാളത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. തിരിച്ചെത്തിയശേഷം തന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് താന്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നും അതിന്റെ പരിണിതഫലമാണ് ഈ മാസ് റിപ്പോര്‍ട്ടിംഗ് എന്നും അലി അക്ബര്‍ പറഞ്ഞത്.

1921 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ലൈവില്‍ എത്തിയതായിരുന്നു സംവിധായകന്‍.

“കഴിഞ്ഞ ആഴ്ച്ചയില്‍ ചില ആഘോഷങ്ങളൊക്കെ നടന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ ടി.പി.ആര്‍ റേറ്റ് പതുക്കെ മുകളിലേക്ക് ഉയര്‍ന്നു. വീണ്ടും നമ്മള്‍ ദുരന്തത്തിലേക്ക് ആണ് പോകുന്നതെന്ന സംശയം പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. പക്ഷെ, എന്തൊക്കെ സംഭവിച്ചാലും സിനിമ പൂര്‍ത്തിയാക്കിയേ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന, ഹീറോസ് യാഥാര്‍ത്ഥത്തില്‍ ഹീറോസ് ആയിരുന്നില്ല. നരാധമന്മാര്‍ ആയിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് നമ്മുടെ സിനിമ”, അലി അക്ബര്‍ പറയുന്നു.

“വാരിയംകുന്നന്റെ സ്മാരകം ഉയരുമ്പോള്‍ അത് സത്യത്തിന്റെ സ്മാരകം അല്ല, നുണയുടെ സ്മാരകമാണ്. ഹൈന്ദവഹത്യയുടെ സ്മാരകം ആണ്. ചരിത്രത്തെ ഇപ്പോള്‍ പുതിയതായി വ്യാഖ്യാനിച്ച് കൊണ്ടിരിക്കുകയാണ്. ചാണക്യനെ ദ ഗ്രേറ്റ് എന്ന് വിളിക്കുന്നില്ല. മുഗളന്മാരെയും അക്ബറെയും ഒക്കെ നമ്മള്‍ ഗ്രേറ്റ് എന്ന് വിളിക്കുന്നു. എന്തൊരു ഗതികെട്ട അവസ്ഥയാണ് രാജ്യത്തെത്. ആയിരക്കണക്കിന് നായന്മാരെ നിരത്തിനിര്‍ത്തി ക്രൂരത ചെയ്ത ടിപ്പു സുല്‍ത്താനും ഗ്രേറ്റ് ആകുന്നു. മാര്‍ത്താണ്ഡ വര്‍മയോ പഴശിരാജയോ ഒന്നും ഗ്രേറ്റ് അല്ലാതെ ആകുന്നു. ആ അവസ്ഥയില്‍ 1921 നു ചര്‍ച്ചാ വിഷയമാക്കാന്‍ കഴിഞ്ഞു.”, അലി അക്ബര്‍ വ്യക്തമാക്കുന്നു.