ഫഹദിന്റെ ഫയറിംഗ് സീക്വന്‍സൊക്കെ റിയലായി ചെയ്യുകയായിരുന്നു, ഒരു സീനില്‍ കാലുളുക്കി, രണ്ടാഴ്ച എടുത്തു വേദന മാറാന്‍: ദിനേഷ് പ്രഭാകര്‍

മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സജീവമായ താരമാണ് ദിനേഷ് പ്രഭാകര്‍. മാലിക് ചിത്രത്തില്‍ ദിനേഷ് അവതരിപ്പിച്ച കഥാപാത്രത്തിന് ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. പീറ്റര്‍ എസ്തപ്പാന്‍ എന്ന കഥാപാത്രമായാണ് ദിനേഷ് പണിക്കര്‍ ചിത്രത്തില്‍ വേഷമിട്ടത്. മാലിക്കിന്റെ ചിത്രീകരണത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ് ദിനേഷ് ഇപ്പോള്‍ പറയുന്നത്.

റിവേഴ്‌സ് പ്രോസസങ്ങിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എല്ലാവരും പ്രായമായ ഗെറ്റപ്പില്‍ നിന്ന് തിരിച്ച് ചെറുപ്പത്തിലേക്ക് ഒരു പോക്കായിരുന്നു. ഗെറ്റപ്പ് മാറുന്നതിനു വേണ്ടി ഷൂട്ടിന് ഇടയില്‍ ഗ്യാപ്പുണ്ടായിരുന്നു. ഒരേ സ്ഥലത്ത് എടുക്കേണ്ട സീനുകള്‍ ഒരുമിച്ചു ചെയ്യാന്‍ പറ്റില്ലായിരുന്നു. കാരണം, കാലഘട്ടം മാറുന്നതിന് അനുസരിച്ച് ഗെറ്റപ്പും മാറണം.

ഒരു ലൊക്കേഷനില്‍ മാസങ്ങളുടെ ഇടവേളയില്‍ പലതവണ പോയിട്ടാണ് അതെല്ലാം എടുത്തത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായി. ഓട്ടം, ചാട്ടം, കടലില്‍ ബോട്ട് ഓടിക്കല്‍, ബൈക്ക് ഓടിക്കല്‍, വെടിവെപ്പ്, ലാത്തി ചാര്‍ജ് അങ്ങനെ ശാരീരികമായി ഏറെ സ്‌ട്രെയിന്‍ ചെയ്യേണ്ട ഒത്തിരി സംഭവങ്ങള്‍ ഉണ്ടായിരുന്നു.

വിനയ് ഫോര്‍ട്ടിന് വെടിയേറ്റ് ഓടുന്നതിന് ഇടയില്‍ പള്ളിയുടെ ഓട് പൊളിച്ചു വീഴുന്ന സീനുണ്ട്. അതില്‍ വീണ് തന്റെ കാലുളുക്കി നീരു വച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് ആ വേദന മാറിയത്. ഫഹദിന് ഫയറിംഗ് സീക്വന്‍സുണ്ട് ചെയ്യാന്‍. അതൊക്കെ റിയലായി ചെയ്യുകയായിരുന്നു. റബര്‍ ബുള്ളറ്റ്‌സ് ഉപയോഗിച്ചാണ് ഫയറിങ് ചെയ്തത് എന്നും ദിനേഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.