'ഇതെന്ത് ക്ലൈമാക്‌സാടോ എന്ന് ചോദിച്ച് അന്ന് പലരും വിമര്‍ശിച്ചു, ഒരു കലാകാരന്‍ എന്ന നിലയില്‍ ഇത് അഭിമാന നിമിഷം'

ഇന്നുവരെ നേരില്‍ കാണാത്ത കാഴ്ചക്കള്‍ക്കാണ് ഇന്നലെ ഇന്നുമായി കേരളം സാക്ഷ്യം വഹിച്ചത്. പടുകൂറ്റന്‍ കെട്ടിടം വെറും സെക്കന്റുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന കാഴ്ച്ച. എന്നാല്‍ നേരത്തെ ഇത് മലയാളികള്‍ ഒരു സിനിമയുടെ ക്ലൈമാക്‌സില്‍ കണ്ടിരുന്നു. ദിലീപിനെ നായകനാക്കി വിജി തമ്പി ഒരുക്കിയ നാടോടി മന്നനില്‍. അത് ആ ക്ലൈമാക്‌സിനെ പലരും വിമര്‍ശിച്ചിരുന്നെന്നും ഇന്ന് ഇത് നേരില്‍ നടന്നു കണ്ടപ്പോള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയെന്നും വിജി തമ്പി പറഞ്ഞു.

“വലിയ കെട്ടിടം ഒക്കെ നിമിഷങ്ങള്‍ കൊണ്ട് പൊളിഞ്ഞുവീഴുന്നു. അതും മറ്റൊന്നിനും കേടുപാടുകള്‍ വരാതെ..താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്. ജനം വിശ്വസിക്കേണ്ട. ഇതൊക്കെ നടക്കുന്ന കാര്യമാണോ.. ഇങ്ങനെ കുറേ വിമര്‍ശനങ്ങളാണ് അന്ന് എനിക്ക് ലഭിച്ചത്. സിനിമാക്കാരായ സുഹൃത്തുക്കളടക്കം അന്ന് എന്നെ കുറ്റം പറഞ്ഞു. എന്നാല്‍ ഇന്ന് ടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അന്ന് ഗ്രാഫിക്‌സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങള്‍ യഥാര്‍ഥ്യത്തില്‍ കണ്‍മുന്നില്‍ കാണുന്ന പോലെ തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം നല്‍കുന്ന നിമിഷമാണിത്.”

“സ്‌പെയിനിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇതേ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്ന് മനസിലാക്കിയത്. പിന്നീടാണ് സ്ക്രിപ്റ്റ് ഒരുക്കിയത്. ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്തു ഇതിനെ സാക്ഷാത്കരിക്കാന്‍. മദ്രാസില്‍ പോയിട്ടാണ് ഈ ഗ്രാഫിക്‌സ് ഒരുക്കിയത്. അന്ന് ഭാവനയില്‍ കണ്ടപോലെ തന്നെ ഗ്രാഫിക്‌സ് സഹായത്തോടെ ചിത്രമൊരുക്കി. ദിലീപ് തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇപ്പോഴും നാടോടി മന്നന്‍ ഫെയ്‌സ്ബുക്ക് വാളുകളില്‍ നിറയുന്നതില്‍ സന്തോഷം. അതേ സമയം ഫ്‌ളാറ്റ് വിട്ടൊഴിയുന്നവരുടെ കണ്ണീര്‍. അതോര്‍ക്കുമ്പോള്‍ വല്ലാതെ വേദനയും സമ്മാനിക്കുന്നു ഈ കാഴ്ച.” മനോരമയുമായുള്ള അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു.